Source; Social Media
SPORTS

ആവേശമുയർത്തി ദീപശിഖാ പ്രയാണം; ശൈത്യകാല ഒളിംപിക്‌സിന് ഒരുക്കങ്ങൾ പൂർത്തിയാക്കി ഇറ്റലി

ഫെബ്രുവരി 6-ന് മിലാനിലെ ഐതിഹാസികമായ സാൻ സിറോ സ്റ്റേഡിയത്തിൽ 25-ാമത് ശൈത്യകാല ഒളിംപിക്‌സിന് തുടക്കമാകും

Author : ന്യൂസ് ഡെസ്ക്

മിലാൻ: ലോക കായിക മാമാങ്കമായ ശൈത്യകാല ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ഇറ്റലി. മിലാനിലെ സാൻ സിറോ സ്റ്റേഡിയത്തിൽ ഫെബ്രുവരി ആറിന് വിന്റർ ഒളിംപിക്സിന് തിരിതെളിയും. ഒളിംപിക് ദീപശിഖാ പ്രയാണം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലൂടെ യാത്ര തുടരുകയാണ്. റോമിൽ നിന്ന് ആരംഭിച്ച് 12,000 കിലോമീറ്റർ പിന്നിടുന്ന ദീപശിഖാ യാത്രയുടെ വിശേഷങ്ങങ്ങളാണ് വാർത്തകളിൽ നിറയെ.

ഇറ്റലിയുടെ ഹൃദയത്തിലൂടെ, ചരിത്രമുറങ്ങുന്ന വീഥികളിലൂടെയാണ് ഒളിംപിക് നാളം ഇപ്പോൾ കടന്നുപോകുന്നത്. 'ഫ്ലോട്ടിംഗ് സിറ്റി' എന്നറിയപ്പെടുന്ന വെനീസിലെ കനാലുകളിലൂടെയുള്ള ഗോണ്ടോള യാത്രയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന ആകർഷണം. റിയാൽട്ടോ ബ്രിഡ്ജിനെ സാക്ഷിയാക്കി ദീപശിഖാ പ്രയാണം നീങ്ങിയപ്പോൾ ആയിരങ്ങളാണ് ആവേശത്തോടെ വരവേറ്റത്. വെനീസിലെ കനാലുകൾ പിന്നിട്ട് ഇപ്പോൾ ദൊളോമൈറ്റ് പർവ്വതനിരകളുടെ മനോഹാരിതയിലേക്കാണ് ദീപശിഖ എത്തിയിരിക്കുന്നത്. പ്രെഡാസ്സോയിലെ പ്രശസ്തമായ സ്കീ ജപ് വേദിയിൽ ദീപശിഖ എത്തിയപ്പോൾ ശൈത്യകാല കായിക വിനോദങ്ങളുടെ യഥാർത്ഥ ആവേശം ദൃശ്യമായി.

70 വർഷങ്ങൾക്ക് മുൻപ്, 1956-ൽ ശൈത്യകാല ഒളിംപിക്‌സിന് വേദിയായ കോർട്ടീന ഡി ആമ്പെസ്സോയിലേക്ക് ദീപശിഖ വീണ്ടും എത്തിയത് വൈകാരികമായ നിമിഷങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. മിലാനൊപ്പം ഈ വർഷത്തെ ഗെയിംസിൻ്റെ പ്രധാന വേദികളിലൊന്നാണ് കോർട്ടീന. ആൽപൈൻ സ്കീയിങ്, ബോബ്സ്ലേ, ലൂഗ് തുടങ്ങി സാഹസികമായ മത്സരങ്ങൾക്കാണ് മഞ്ഞുനഗരം വേദിയാവുക. കേവലം 5,000 മാത്രം ജനസംഖ്യയുള്ള കൊച്ചു നഗരം ഇപ്പോൾ ലോകത്തിന്റെ കായിക ഭൂപടത്തിൽ വീണ്ടും ഇടംപിടിക്കുകയാണ്.

​കായിക താരങ്ങളും സെലിബ്രിറ്റികളും ദീപശിഖ പ്രയാണത്തിൽ അണിചേരുന്നുണ്ട്. എഫ് വൺ താരം കിമി ആന്റനെല്ലി, പാരാലിംപിക് സ്വർണ മെഡൽ ജേതാവ് ജിയാഡ റോസി, എസി മിലാൻ കോച്ച് അല്ലെഗ്രി തുടങ്ങിയവർ ദീപശിഖാ വാഹകരായി എത്തി. ഇറ്റലിയുടെ വാഹന പെരുമ വിളിച്ചോതുന്ന മാരനെല്ലോയിലെ ഫെരാരി ആസ്ഥാനവും കടന്നാണ് ദീപശിഖ മുന്നേറുന്നത്. 110 പ്രവിശ്യകളിലൂടെയും 300-ഓളം നഗരങ്ങളിലൂടെയും കടന്നുപോകുന്ന യാത്രയിൽ ഇറ്റാലിയൻ സംസ്കാരത്തിന്റെയും പാരമ്പര്യത്തിൻ്റെയും നേർക്കാഴ്ചകളാണ് ഓരോ ഘട്ടത്തിലും തെളിയുന്നത്.

​93 രാജ്യങ്ങളിൽ നിന്നായി 3,500-ലധികം അത്‌ലറ്റുകളാണ് 16 കായിക വിഭാഗങ്ങളിലായി വിന്റർ ഒളിംപിക്സിൽ മാറ്റുരയ്ക്കുന്നത്. ഫെബ്രുവരി 6-ന് മിലാനിലെ ഐതിഹാസികമായ സാൻ സിറോ സ്റ്റേഡിയത്തിൽ ദീപശിഖ എത്തുന്നതോടെ 25-ാമത് ശൈത്യകാല ഒളിംപിക്‌സിന് തുടക്കമാകും.

SCROLL FOR NEXT