വനിത ഏഷ്യാ കപ്പ് ക്രിക്കറ്റിൽ എട്ടാം കിരീടം തേടി ഇന്ത്യൻ ടീം ഇന്ന് ഇറങ്ങും. വനിത ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഇന്ത്യൻ ആധിപത്യം തുടരുകയെന്ന ലക്ഷ്യത്തോടെയാണ് ഹർമൻപ്രീത് കൗറും സംഘവും കലാശപോരാട്ടത്തിന് ഇറങ്ങുന്നത്. ഫൈനൽ മത്സരത്തിൽ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികൾ.
സീസണിൽ മികച്ച ഫോമിലുള്ള ഇന്ത്യൻ ടീമിന് ഫൈനലിൽ കാര്യമായ വെല്ലുവിളികളില്ല. സ്മൃതി മന്ദാന നയിക്കുന്ന ബാറ്റിംഗ് നിരയും രേണുക സിംഗ് നയിക്കുന്ന ബൗളിംഗ് നിരയും ഒന്നിനൊന്ന് മികച്ചതാണ്. ബംഗ്ലാദേശിനെ പത്ത് വിക്കറ്റിന് തോൽപ്പിച്ച് ഫൈനൽ ടിക്കറ്റെടുത്ത ടീം കീരീടം മാത്രമാണ് ലക്ഷ്യം വെയ്ക്കുന്നത്.
സെമിഫൈനലിൽ പാകിസ്ഥാനെ തോൽപ്പിച്ചാണ് ശ്രീലങ്കയുടെ വരവ്. സ്വന്തം നാട്ടിൽ നടക്കുന്ന ടൂർണമെൻ്റിൽ കന്നി കിരീടമാണ് ലങ്കയുടെ ലക്ഷ്യം. ക്യാപ്റ്റൻ ചമരി അതപത്തു നയിക്കുന്ന ബാറ്റിംഗ് നിരയാണ് ടീമിന്റെ കരുത്ത്. റൺസ് വഴങ്ങാൻ മടിയില്ലാത്ത ബോളിംഗ് നിരയുടെ പ്രകടനം ടീമിന് വെല്ലുവിളിയാണ്.
ഇന്ത്യൻ സമയം വൈകീട്ട് മൂന്ന് മണിക്ക് രങ്കിരി സ്റ്റേഡിയത്തിലാണ് മത്സരം.