പ്രതീകാത്മക ചിത്രം Source: Screengrab
TECH

'ആകർഷണീയമായ ഡിസൈൻ മാറ്റണം'; ടിക്‌ടോക്കിന് നിർദേശവുമായി യൂറോപ്യൻ യൂണിയൻ

ടിക്ടോക്കിൻ്റെ വിവിധ ഫീച്ചറുകൾ കുട്ടികളിലെ ആസക്തിക്ക് കാരണമാകുന്നതായി യൂറോപ്യൻ യൂണിയൻ അന്വേഷണത്തിൽ കണ്ടെത്തി

Author : ന്യൂസ് ഡെസ്ക്

ബ്രസൽസ്: കുട്ടികളിലും കൗമാരക്കാരിലും അമിതമായ ആസക്തി ഉണ്ടാക്കുന്ന രീതിയിലുള്ള ആപ്പിന്റെ ഡിസൈനിൽ അടിയന്തരമായി മാറ്റം വരുത്തണമെന്ന് ടിക്ടോക്കിന് യൂറോപ്യൻ യൂണിയന്റെ കർശന നിർദേശം. ഓൺലൈൻ ഉള്ളടക്ക നിയന്ത്രണ നിയമങ്ങൾ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് യൂറോപ്യൻ യൂണിയൻ ഈ പ്രാഥമിക നിഗമനത്തിൽ എത്തിയത്. ടിക്ടോക്കിലെ ചില പ്രത്യേക ഫീച്ചറുകൾ ഉപയോക്താക്കളെ, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്തവരെ ആപ്പിന് അടിമകളാക്കുന്നുവെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.

ടിക്ടോക്കിൻ്റെ വിവിധ ഫീച്ചറുകൾ കുട്ടികളിലെ ആസക്തിക്ക് കാരണമാകുന്നതായി യൂറോപ്യൻ യൂണിയൻ അന്വേഷണത്തിൽ കണ്ടെത്തി. ഇൻഫിനിറ്റ് സ്ക്രോൾ, ഓട്ടോപ്ലേ, പുഷ് നോട്ടിഫിക്കേഷനുകൾ, അൽഗോരിതം എന്നിവയാണ് ഇത്തരം ഫീച്ചറുകൾ. നിലവിലുള്ള നിയന്ത്രണങ്ങൾ കുട്ടികളുടെ മാനസികാരോഗ്യവും ക്ഷേമവും സംരക്ഷിക്കാൻ പര്യാപ്തമല്ലെന്ന് യൂറോപ്യൻ കമ്മീഷൻ വക്താവ് തോമസ് റെനിയർ വ്യക്തമാക്കി. ഡിജിറ്റൽ സർവീസസ് ആക്ട് (DSA) പ്രകാരം ടിക്ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ്ഡാൻസിന് (ByteDance) ആഗോള വിറ്റുവരവിന്റെ ആറ് ശതമാനം വരെ പിഴ ചുമത്താനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.

അതേസമയം, യൂറോപ്യൻ യൂണിയൻ്റെ കണ്ടെത്തലുകൾ തെറ്റാണെന്നും അടിസ്ഥാനരഹിതമാണെന്നുമാണ് ടിക്ടോക്കിന്റെ പ്രതികരണം. തങ്ങളുടെ പ്ലാറ്റ്‌ഫോമിനെക്കുറിച്ച് തെറ്റായ വ്യാഖ്യാനമാണ് കമ്മീഷൻ നൽകുന്നതെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും കമ്പനി വക്താവ് അറിയിച്ചു.

എന്നാൽ, അന്വേഷണത്തിൻ്റെ ഭാഗമായി പുറത്തുവന്ന കണക്കുകൾ പ്രകാരം, 13നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾ അർദ്ധരാത്രിക്ക് ശേഷം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആപ്പ് ടിക്ടോക്കാണ്. കൂടാതെ, 12നും 15നും ഇടയിലുള്ള 7 ശതമാനം കുട്ടികൾ ദിവസവും 4 മുതൽ 5 മണിക്കൂർ വരെ ഈ ആപ്പിൽ ചെലവഴിക്കുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

SCROLL FOR NEXT