തിരുവനന്തപുരം: മഴ കനത്ത സാഹചര്യത്തിൽ കാലാവസ്ഥ മുന്നറിയിപ്പിനുള്ള മൊബൈൽ ബ്രോഡ്‌കാസ്റ്റിങ് സിസ്റ്റം അലേർട്ട് കേരളത്തിലും ആരംഭിക്കുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഔദ്യോഗികമായി നടപ്പിലാക്കാൻ തുടങ്ങി. ഇതിലൂടെ ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് ഒരേസമയം എല്ലാവർക്കും ലഭ്യമാകും.
മൊബൈൽ ഫോൺ സൈലൻ്റ് മോഡിലോ, ഡു നോട്ട് ഡിസ്റ്റർബ് മോഡിലോ ആണെങ്കിലും മുന്നറിയിപ്പ് ലഭ്യമാകും. ശബ്ദ സന്ദേശത്തോടെയാണ് മുന്നറിയിപ്പ് ലഭ്യമാവുക. ദേശീയ ദുരന്തനിവാരണ അതോറിറ്റിയും, ടെലി കമ്മ്യൂണിക്കേഷൻ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
അതേസമയം, കാസർഗോഡ് ആദൂർ സഞ്ചക്കടവിൽ വീടിൻ്റെ മതിൽ ഇടിഞ്ഞ് വീണ് രണ്ട് കുട്ടികൾ മരിച്ചു. അബൂബക്കറിൻ്റെ മക്കളായ മുൻസീർ (10), മുസമ്മിൽ (14) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഒരു കുട്ടിക്ക് പരിക്കേറ്റു. കുറ്റ്യാടി പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട അമ്മയും കുഞ്ഞും മരിച്ചു. പാലേരി തോട്ടത്തങ്കണ്ടി സ്വദേശി രമ്യയയും മകൻ ശിവനന്ദുമാണ് മരിച്ചത്.
കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. പാലക്കാട്, വല്ലപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെ 40 വർഷത്തോളം പഴക്കമുള്ള ചുറ്റുമതിൽ ഇടിഞ്ഞുവീണു. 12 അടിയോളം ഉയരമുളള ചുറ്റുമതിലിൻ്റെ ഒരു ഭാഗമാണ് ഇടിഞ്ഞുവീണത്. റോഡിൽ വാഹനങ്ങളോ കാൽനടയാത്രക്കാരോ ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി.
കാസർഗോഡ് കനത്ത മഴയിൽ വീട്ടിലേക്ക് മതിൽ ഇടിഞ്ഞുവീണു. കൈക്കമ്പ സ്വദേശി ഖാലിദിൻ്റെ വീട്ടിലാണ് അപകടമുണ്ടായത്. വീടിൻ്റെ അടുക്കളയുടെ ഒരു ഭാഗം തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. കണ്ണൂർ പയ്യന്നൂരിലും കനത്ത മഴയില്‍ വീട് തകര്‍ന്നു. പയ്യന്നൂര്‍ പെരിന്തട്ടയിലെ തവിടിശേരിയിലും കനത്ത മഴയെ തുടർന്ന് വീട് തകർന്നു.
കുനിയയിൽ ഉണ്ടായ ശക്തമായ മഴയിൽ റോഡിലേക്ക് മതിൽ ഇടിഞ്ഞു വീണു. കുനിയാ ആർട്സ് ആൻഡ് സയൻസ് കോളേജിൻറെ ചുറ്റുമതിൽ കെട്ടാണ് തകർന്ന് വീണത്. തോക്കാനം മൊട്ട-കുന്നൂച്ചി റോഡിലേക്കാണ് മതിലിടിഞ്ഞ് വീണത്. അപകടത്തിൽ ആർക്കും പരിക്കില്ല.
വരവൂർ പാലക്കൽ ഭഗവതി ക്ഷേത്രക്കുളത്തിൻ്റെ സംരക്ഷണ ഭിത്തിയും ഇടിഞ്ഞുതാഴ്ന്നു. മഴ കനത്തതോടെ മണ്ണിലേക്ക് വെള്ളം ഇറങ്ങി ഭിത്തിയുടെ അടിത്തറ ഇളകിയതാണ് തകർച്ചയ്ക്ക് കാരണമായത്. കരിങ്കല്ല് ഉപയോഗിച്ച് നിർമിച്ച കുളത്തിൻ്റെ തെക്കുഭാഗത്തെ സംരക്ഷണ ഭിത്തിയാണ് പൂർണമായും കുളത്തിലേക്ക് ഇടിഞ്ഞിറങ്ങിയത്.