അമേരിക്കയിലെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്ന എമിലി ഹാർട്ട് എന്ന പേര്. സുന്ദരിയായ ഒരു യുവതി, ഇന്‍സ്റ്റഗ്രാമില്‍ എന്നും തീവ്രവലതുവക്ഷ അനുഭാവിയായി പ്രത്യക്ഷപ്പെട്ട ഇവര്‍. ആന്റി-വോക്ക്, കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചു. യുഎസ് ദേശീയവാദി ട്രംപ് അനുകൂലി എന്ന ലേബലുകള്‍ സ്വീകരിച്ചു. മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ (MAGA) എന്ന ട്രംപിന്‍റെ മുദ്രവാക്യം മുന്നോട്ട് വയ്ക്കുന്ന 'ഹോട്ട് പ്രൊഫൈല്‍' ആയിരുന്നു ഇത്.
അമേരിക്കൻ വലതുപക്ഷ അനുകൂലികളുടെ പ്രത്യേകിച്ച് പുരുഷന്മാരുടെ ലക്ഷക്കണക്കിന് സോഷ്യൽ മീഡിയ വ്യൂസ് നേടിയ പ്രൊഫൈല്‍, ഒപ്പം സബ്സ്ക്രിപ്ഷനിലൂടെയും മെര്‍ച്ചന്‍റൈസ് വില്‍പ്പനയിലൂടെയും ലക്ഷങ്ങള്‍ ഉണ്ടാക്കി. ശരിക്കും ഒരു ഇന്‍ഫ്യൂവെന്‍സര്‍ താരം എന്ന് വിശേഷിപ്പിക്കാം. എന്നാല്‍ ഈ താരം മൊത്തത്തില്‍ എഐ ആയിരുന്നു എന്ന ഞെട്ടലിലാണ് യുഎസ്. ഒപ്പം ഡോളർ സമ്പാദിക്കാൻ ഇന്ത്യന്‍ വംശജനായ 22 വയസ്സുള്ള ഒരു മെഡിക്കൽ വിദ്യാർത്ഥിയാണ് 'എമിലി ഹാർട്ട്' എന്ന MAGA സുന്ദരിയെ ഉണ്ടാക്കിയത് എന്നാണ് പുതിയ വാര്‍ത്ത.
ടെക് മാധ്യമമായ വയര്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ പേര് വെളിപ്പെടുത്താത്ത ആ ഇന്ത്യൻ വംശജനായ യുവാവ് 'Emily Hart' എന്ന പേരിൽ ഒരു രജിസ്റ്റർഡ് നഴ്‌സിന്‍റെ പ്രൊഫൈല്‍ താന്‍ നിര്‍മ്മിച്ചെന്നും. അതിനെ ക്രിസ്ത്യൻ അനുകൂല, യുഎസ് തോക്ക് ഉദാരവത്കരണത്തെ അനുകൂലിക്കുന്ന, പ്രോ-ലൈഫ്, ഗർഭച്ഛിദ്ര വിരുദ്ധ, ആന്റി-വോക്ക്, കുടിയേറ്റ വിരുദ്ധ ക്യാരക്ടറായി രൂപപ്പെടുത്തിയെന്നുമാണ് അവകാശപ്പെടുന്നത്. സാം എന്ന വ്യാജപേരില്‍ പ്രതികരിച്ച യുവാവ് എന്നാല്‍ യഥാര്‍ത്ഥ ഐഡന്‍റിറ്റി വെളിപ്പെടുത്തിയില്ല.
എഐ വഴി സൃഷ്ടിച്ച ഈ വ്യാജ ഇൻഫ്ലുവൻസർ അതിവേഗം ഇത്തരം കണ്ടന്‍റിന്‍റെ ബലത്തില്‍ ഫോളോവേര്‍സിനെ ഉണ്ടാക്കി. യുഎസ് പുരുഷന്മാരായിരുന്നു കൂടുതലും പിന്തുണക്കാര്‍. ഒപ്പം ഈ പ്രൊഫൈല്‍ വഴി എന്നും സോഫ്റ്റ് കോര്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുമായിരുന്നു. ബിക്കിനി ധരിച്ചുള്ള സെൽഫികൾ പോസ്റ്റ് ചെയ്യുകയും, തോക്ക് ഉപയോഗിക്കുന്ന ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു, ഐസ് ഫിഷിംഗ്, ആക്ടിവിറ്റികള്‍ നടത്തുന്ന ഫോട്ടോകളും ഇട്ടിരുന്നു.
“ദിവസത്തിൽ 30 മുതൽ 50 മിനിറ്റ് വരെ മാത്രമാണ് ഞാൻ ഇതിന് ചിലവഴിച്ചിരുന്നത്, പക്ഷേ ഒരു മെഡിക്കൽ വിദ്യാർത്ഥിക്ക് ആവശ്യമായ നല്ല വരുമാനം കിട്ടുകയായിരുന്നു” സാം ഏപ്രിൽ 21-ന് പ്രസിദ്ധീകരിച്ച വയേര്‍ഡിന്‍റെ അഭിമുഖത്തില്‍ പറയുന്നു. “പ്രൊഫഷണൽ ജോലികളിലുപോലും ഇത്രയും വരുമാനം ലഭിക്കില്ല. ഓൺലൈനിൽ ഇത്ര എളുപ്പത്തിൽ പണം സമ്പാദിക്കാൻ മറ്റൊരു മാർഗം ഞാൻ കണ്ടിട്ടില്ല.” ഇയാള്‍ തുടര്‍ന്ന് അഭിമുഖത്തില്‍ പറഞ്ഞു.
യുഎസ് ഡെമോക്രാറ്റുകളെ പരിഹസിക്കുന്ന വാചകങ്ങള്‍ ഉള്ള ടീഷര്‍ട്ടുകള്‍ വിറ്റും, എഐ ഉപയോഗിച്ച് സൃഷ്ടിച്ച നഗ്ന ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന സബ്സ്ക്രിപ്ഷന്‍ വച്ചും മാസത്തിൽ ആയിരക്കണക്കിന് ഡോളർ സമ്പാദിച്ചുവെന്ന് ആ യുവാവ് അവകാശപ്പെട്ടു. “ഞാൻ അടിസ്ഥാനപരമായി ഒന്നും ചെയ്തിരുന്നില്ല,പണം ഒഴുകിയെത്തുന്നതുപോലെയായിരുന്നു” സാം വിശദീകരിക്കുന്നു.
വളരെ വിചിത്രമായ സംഭവം ഇയാള്‍ അഭിമുഖത്തില്‍ വിവരിക്കുന്നുണ്ട്. ഒരു വ്യക്തി എമിലി ഹര്‍ട്ടിന്‍റെ ചിത്രങ്ങൾ നോക്കിക്കൊണ്ട് ഒരു തലയണയുമായി ലൈംഗിക ബന്ധം പുലർത്തുന്ന വീഡിയോ അയച്ചു. “അത് വളരെ വിചിത്രമായിരുന്നു, പക്ഷേ അവൻ എനിക്ക് 50 ഡോളര്‍ ടിപ്പ് അയച്ചു. അതുകൊണ്ട് ‘ശരി, നിനക്ക് ഇഷ്ടമുള്ളത് ചെയ്യൂ’ എന്നായിരുന്നു എന്റെ പ്രതികരണം” ഇയാള്‍ പറയുന്നു.
ട്രംപ് അനുകൂലിയായ തീവ്ര വലതുപക്ഷ മോഡല്‍ എന്ന ആശയം വിജയിച്ചതോടെ ഇൻസ്റ്റാഗ്രാമിൽ ഇടത് പക്ഷ ആശയങ്ങളുള്ള ഒരു എഐ ഇൻഫ്ലുവൻസറെ സൃഷ്ടിക്കാൻ സാം ശ്രമിച്ചെങ്കിലും അതിന് വലിയ പ്രതികരണം ലഭിച്ചില്ലെന്നും ഇയാള്‍ സാക്ഷ്യപ്പെടുന്നു. ഡെമോക്രാറ്റുകൾക്ക് ഇത് എഐ ജനറേറ്റ് ചെയ്ത കണ്ടന്‍റ് മനസ്സിലാകും, അതുകൊണ്ട് അവർ കൂടുതലായി ഇടപെടാറില്ലെന്ന് സാം പറഞ്ഞു. ഒപ്പം MAGA എന്ന ഗ്രൂപ്പിലുള്ളവര്‍ അധികം ചിന്തശേഷി പ്രയോഗിക്കാത്തവരാണെന്നും ഈ യുവാവ് പറയുന്നു.
എന്നാല്‍ എമിലി ഹാർട്ട് എന്ന എഐ നിര്‍മ്മിത ഇൻഫ്ലുവൻസറുടെ ഇൻസ്റ്റാഗ്രാം പേജ് ഫെബ്രുവരിയിൽ നീക്കം ചെയ്തു. എന്നാല്‍ വയേര്‍ഡ് റിപ്പോര്‍ട്ട് വരുന്നത് വരെ ഫേസ്ബുക്ക് പേജ് നിലവില്‍ ഉണ്ടായിരുന്നു. എന്നാൽ വയേര്‍ഡ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് പിന്നാലെ ഈ പേജ് അപ്രത്യക്ഷമായി.
തന്റെ പഠനവും ഭാവിയിൽ അമേരിക്കയിൽ മെഡിക്കൽ കരിയർ കെട്ടിപടുക്കാനുള്ള ആഗ്രഹം സഫലീകരിക്കാനും എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള മാർഗങ്ങൾ അന്വേഷിക്കുമ്പോഴാണ് ഇത്തരം ഒരു മാര്‍ഗ്ഗം തെളിഞ്ഞത് എന്നാണ് 22 കാരന്‍ പറയുന്നത്. പഠന നോട്ടുകൾ വിൽക്കുകയും യൂട്യൂബ് വീഡിയോകള്‍ ചെയ്തും പണം സമ്പദിക്കാന്‍ നോക്കിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണ് ഇത്തരം ഒരു നീക്കം നടത്തിയത്.
ആദ്യം എഐ ഉപയോഗിച്ച് ഒരു യുവതിയെ ഉണ്ടാക്കി അവളുടെ ബിക്കിനി ചിത്രങ്ങൾ വിൽക്കാൻ ശ്രമിച്ചു. എന്നാല്‍ അതിന് ആവശ്യമായ ശ്രദ്ധ നേടാൻ കഴിഞ്ഞില്ല. തുടര്‍ന്ന് ഗൂഗിളിന്റെ എഐ ടൂൾ ആയ ജെമിനിയോട് ഉപദേശം ചോദിച്ചപ്പോള്‍ “സാധാരണ ‘ഹോട്ട് ഗേൾ’ സൃഷ്ടിക്കുന്നതിന് പകരം MAGA ആശയമുള്ള പെണ്‍കുട്ടിയെ സൃഷ്ടിക്കുന്നതാണ് നല്ലത് എന്ന് അത് നിർദേശിച്ചുവെന്ന് സാം പറഞ്ഞു. ഈ ഉപദേശത്തെ ചീറ്റ് കോഡ് എന്നാണ് ഈ എഐ ടൂള്‍ തന്നെ വിശേഷിപ്പിച്ചത് എന്നാണ് ഇയാള്‍ പറയുന്നത്.