ഗിരീഷ് എ.ഡി എന്ന സംവിധായകന്റെ ആദ്യ ചിത്രം, 'തണ്ണീർമത്തൻ ദിനങ്ങളു'ടെ പശ്ചാത്തലം സ്കൂൾ ആയിരുന്നു. ഒരു സ്കൂൾ കാല പ്രണയചിത്രം. രണ്ടാം ചിത്രം 'സൂപ്പർ ശരണ്യ'യിൽ അത് കോളേജ് കാലവും പ്രണയവുമായി. 'പ്രേമലു'വും ടീനേജ് റോം കോമായിരുന്നു. 'ബെത്ലഹേം കുടുംബ യൂണിറ്റി'ലും ഗിരീഷ് പ്രണയം വിടുന്നില്ല; നർമവും. നിവിൻ പോളിയേയും മമിത ബൈജുവിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ഈ ചിത്രം പ്രായ വ്യത്യാസമുള്ള രണ്ട് പേർ, രണ്ട് അയൽക്കാർ തമ്മിലുള്ള പ്രേമത്തിന്റെ കഥയാണ് പറയുന്നത്. അതിനൊപ്പം ഒരുപിടി നല്ല നർമമുഹൂർത്തങ്ങളും കൂടിയാകുമ്പോൾ 'ബെത്ലഹേം' പ്രേക്ഷകർക്ക് ഒരു നല്ല സിംപിൾ പടം കണ്ട അനുഭവമാകുന്നു. പൊടിപാറണ ആക്ഷനില്ല, ചെവിതുളയ്ക്കുന്ന ബിജിഎമ്മില്ല. സർവം ഫീൽ ഗുഡ് മയം!