1989ൽ എം.ടി. വാസുദേവൻ നായർ എഴുതി, പവിത്രൻ സംവിധാനം ചെയ്ത 'ഉത്തരം' മലയാളത്തിലെ ത്രില്ലറുകളിൽ മുൻപന്തിയിൽ നിൽക്കുന്ന ചിത്രമാണ്. ഒരു സ്ത്രീ ജീവനൊടുക്കുന്നു. അതിന്റെ മൊട്ടീവിലേക്കുള്ള ഒരു അന്വേഷകന്റെ യാത്രയായിരുന്നു 'ഉത്തരം'. ചിത്രത്തിന്റെ ക്ലൈമാക്സ് മലയാളത്തിലെ ത്രില്ലർ സിനിമകൾക്ക് മുന്നിൽ വലിയൊരു ബെഞ്ച് മാർക്ക് ആണ്; അന്നും ഇന്നും. വർഷങ്ങൾക്കിപ്പുറം, 2013ൽ ജീത്തു ജോസഫിന്റെ മോഹൻലാൽ ചിത്രം 'ദൃശ്യം' എത്തിയപ്പോൾ, "ക്ലൈമാക്സ് ട്വിസ്റ്റൊന്നൊക്കെ പറഞ്ഞാൽ ഇങ്ങനെയാവണം," എന്നായി മലയാളികൾ. എന്നാൽ, കോവിഡ് കാലം കാണികളുടെ അഭിരുചികളെ വലിയതോതിൽ ബാധിച്ചു. ഒടിടികളിൽ ഴോണറിൽ നിന്ന് ഴോണറിലേക്ക് ആർത്തിയോടെ നീങ്ങിയ മലയാളിയെ തൃപ്തിപ്പെടുത്താൻ പിന്നീടങ്ങോട്ട് വന്ന പല സിനിമകൾക്കും സാധിച്ചില്ല. പ്രത്യേകിച്ച് ത്രില്ലർ സിനിമകൾക്ക്. പലതും ഫസ്റ്റ് കോപ്പികളാണെന്ന് പ്രേക്ഷകർ തിരിച്ചറിഞ്ഞു. ഇപ്പോഴിതാ, 2026ൽ ഒരു ത്രില്ലർ ചിത്രം മലയാളിയുടെ മുഴുവൻ ശ്രദ്ധയും ആകർഷിച്ചിരിക്കുന്നു. പാർവതി തിരുവോത്ത്, വിജയരാഘവൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്ത 'പ്രഥമദൃഷ്ട്യാ കുറ്റക്കാർ'.