1978ൽ ആണ് സംവിധായകനായുള്ള ജെ. മഹേന്ദ്രന്റെ അരങ്ങേറ്റം. രജനികാന്ത്, ശരത് ബാബു, ജയലക്ഷ്മി, ശോഭ എന്നിവർ അഭിനയിച്ച 'മുള്ളും മലരും'. രജനി എന്ന നടനിലെ സാധ്യതകൾ മഹേന്ദ്രൻ ചൂഷണം ചെയ്തു. കാളി എന്ന കഥാപാത്രത്തെ കറുപ്പിനും വെളുപ്പിനും ഇടയിലെ ഗ്രേ ഏരിയയിലാണ് മഹേന്ദ്രൻ സ്ഥാപിച്ചത്. ഒരു അപകടത്തിൽ കൈ നഷ്ടപ്പെടുമ്പോഴും ദുരഭിമാനത്തോടെ "കെട്ടവൻ സാർ ഇന്ത കാളി!" എന്ന് പറയുന്ന കഥാപാത്രം. അനിയത്തി വള്ളിയാണ് അയാൾക്ക് എല്ലാം. എന്നാൽ, 'അണ്ണൻ-തങ്കച്ചി' സെന്റിമെന്റ്സിൽ നിന്ന് മാറി, സ്നേഹം സ്വാർഥമായ ഒരു വികാരം കൂടിയാണെന്ന് സിനിമ പറഞ്ഞുവയ്ക്കുന്നു. ബാലു മഹേന്ദ്രയുടെ ഫ്രെയിമുകൾ കൂടി കഥ പറഞ്ഞപ്പോൾ 'മുള്ളും മലരും' ഇന്ത്യൻ സിനിമയിലെ തന്നെ നാഴികക്കല്ലായി. ഈ ക്ലാസിക്കിലൂടെ സിനിമ ഒരു വിഷ്വൽ മീഡിയം ആണെന്ന് മറ്റ് സിനിമാക്കാർക്ക് മഹേന്ദ്രൻ കാണിച്ചു കൊടുത്തു. വീഡിയോ കാണാം