"സ്പാം കോളുകൾ നിയന്ത്രിക്കാൻ കർശന നടപടികൾ സ്വീകരിക്കും": ട്രായ് ചെയർമാൻ

"സ്പാം കോളുകൾ നിയന്ത്രിക്കാൻ കർശന നടപടികൾ സ്വീകരിക്കും": ട്രായ് ചെയർമാൻ

വോയ്‌സ് കോളുകൾ ഉപയോഗിച്ചുള്ള ബൾക്ക് കമ്മ്യൂണിക്കേഷനുകൾ നിയന്ത്രിക്കുന്നതിന് ഫലപ്രദമായ നടപടികൾ കൈക്കൊള്ളാൻ ട്രായ് ചൊവ്വാഴ്ച ഒരു മീറ്റിങ് നടത്തിയിരുന്നു
Published on

അശ്ലീല, സ്പാം കോളുകൾ തടയാനുള്ള നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുമെന്ന് ടെലികോം റേഗുലേറ്ററി അതേറിറ്റി (ട്രായ്) ചെയർമാൻ അനിൽ കുമാർ ലഹോട്ടി. ഫ്രോഡ് കോളുകൾക്ക് നിയന്ത്രണമേർപ്പെടുത്തുകയെന്നത് ട്രായുടെ പ്രധാന അജണ്ടയണ്. ഒപ്പം അനധികൃത ടെലിമാർക്കറ്ററുകളിൽ നിന്ന് അനാവശ്യ കോളുകൾ വരുന്നതായി ഉപഭോക്തൃ പരാതികൾ ഉയരുന്നത് മുൻനിർത്തിയാണ് ട്രായ് വിഷയത്തിൽ നിലപാട് കടുപ്പിക്കുന്നത്.

"സ്‌പാം കോളുകളുകളുമായി ബന്ധപ്പെട്ട് സേവന ദാതാക്കളുമായി ഞങ്ങൾ ആശയവിനിമയം നടത്തി. വിഷയത്തിൽ ഞങ്ങൾ ഗൗരവമായി പ്രവർത്തിക്കും. സ്‌പാം കോൾ പ്രശ്‌നം കർശനമാക്കുന്നതിന് നിലവിലുള്ള നിയന്ത്രണങ്ങൾക്കുമേൽ ഉയരുന്ന നിർദേശങ്ങൾ ഞങ്ങൾ പരിഗണിക്കും." ബ്രോഡ്ബാൻഡ് ഇന്ത്യ ഫോറം (ബിഐഎഫ്) സംഘടിപ്പിച്ച ഇന്ത്യ സാറ്റ്കോം 2024-ൻ്റെ വേദിയില്‍ അനിൽ കുമാർ പറഞ്ഞു.

വോയ്‌സ് കോളുകൾ ഉപയോഗിച്ചുള്ള ബൾക്ക് കമ്മ്യൂണിക്കേഷനുകൾ നിയന്ത്രിക്കുന്നതിന് ഫലപ്രദമായ നടപടികൾ കൈക്കൊള്ളാൻ ട്രായ് ചൊവ്വാഴ്ച ഒരു മീറ്റിങ് നടത്തിയിരുന്നു. ഈ മീറ്റിങ്ങിൽ സേവന ദാതാക്കൾക്കും അവരുടെ ടെലിമാർക്കറ്റർമാർക്കും ട്രായ് ശക്തമായ സന്ദേശം നൽകിയിട്ടുണ്ട്. നിയന്ത്രണത്തിൻ്റെ ഭാഗമായി ട്രായ് എല്ലാ പങ്കാളികളിൽ നിന്നും അവരുടെ സേവന ദാതാക്കളിൽ നിന്നും ഡെലിവറി ടെലിമാർക്കറ്ററുകളിൽ നിന്നും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ഉപഭോക്താക്കൾ 10 നമ്പറുകൾ ഉപയോഗിച്ച് ബൾക്ക് കോളിംഗ് തടയുന്നതടക്കമുള്ള സാങ്കേതിക പരിഹാരങ്ങളടക്കം ട്രായ് നടപ്പിലാക്കും.

കോളുകൾ വഴിയുള്ള തട്ടിപ്പുകള്‍ വർധിച്ചുവരുന്ന സാഹചര്യത്തില്‍, അതിനെ പ്രതിരോധിക്കാന്‍ റെഗുലേറ്റർമാരുടെ ഒരു സംയുക്ത സമിതി കൂട്ടായി പ്രവർത്തിക്കുന്നുണ്ടെന്ന് അനിൽ കുമാർ പറഞ്ഞു. ഈ വിഷയത്തിൽ നിയമനിർവഹണത്തിൽ ആഭ്യന്തര മന്ത്രാലയത്തിനും വലിയ പങ്കുണ്ടെന്ന് ചെയർമാൻ പറഞ്ഞു. 

News Malayalam 24x7
newsmalayalam.com