
ചേർത്തല തകഴിയിൽ നവജാത ശിശുവിന്റെ മൃതദേഹം രഹസ്യമായി മറവ് ചെയ്ത കേസിൽ നിർണായക മൊഴി പുറത്ത്. ജനന സമയം കുട്ടി കരഞ്ഞിരുന്നു എന്ന് കുഞ്ഞിൻ്റെ അമ്മ ഡോണ പറഞ്ഞതായി ചികിൽസിക്കുന്ന ഡോക്ടർ പറഞ്ഞു. ഡോണയുള്ള എറണാകുളം സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് വിവരം പൊലീസിന് കൈമാറിയത്. സാഹചര്യ തെളിവുകൾ നിർണായകമായ കേസിൽ ഡോക്ടറുടെ മൊഴി പ്രധാനമാണ്. കുട്ടി പൂര്‍ണ വളർച്ച എത്തിയതാണെന്ന് ഫോറൻസിക് വിഭാഗവും കണ്ടെത്തിയിരുന്നു.
കുട്ടിയെ കൈമാറിയത് മരണ ശേഷമാണെന്നാണ് പൊലീസ് നിഗമനം. ഡോണയെ അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യും. തോമസിന് കുട്ടിയെ നൽകുന്നത് പ്രസവം നടന്ന് 24 മണിക്കൂറിന് ശേഷമാണ്. പ്രസവം നടന്നത് ആഗസ്റ്റ് ഏഴിന് പുലർച്ചെ 1.30നാണ്. എന്നാൽ എട്ടിന് പുലർച്ചെയാണ് കുട്ടിയെ കൈമാറുന്നത്.
ALSO READ: ചേർത്തലയിലെ നവജാത ശിശുവിൻ്റെ മരണം; പോസ്റ്റ്‌മോർട്ടം പൂർത്തിയായി, ദൂരുഹത ബാക്കി
അതുവരെ കുട്ടിയെ സൂക്ഷിച്ചത് വീടിന്റെ ടെറസിന്റെ സൺഷേഡിലും, സ്റ്റെയർകേസിന് അടിയിലും ആയിരുന്നു. ഗർഭാവസ്ഥ തോമസിന് അറിയില്ലായിരുന്നു എന്നാണ് ഡോണയുടെ മൊഴി. അതേസമയം, പ്രസവ ശേഷം മാത്രമാണ് തന്നെ വിവരം അറിയിക്കുന്നതെന്നും, കാര്യങ്ങൾ തനിക്കറിയില്ലെന്നും തോമസും മൊഴി നൽകിയിരുന്നു.
ചേർത്തല സ്വദേശിനിയായ ഡോണയുടെ കുഞ്ഞിൻ്റെ മൃതദേഹം സുഹൃത്തിൻ്റെ പുരയിടത്തിനോട് ചേർന്ന പാടശേഖരത്തിൻ്റെ ചിറയിൽ നിന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രക്തസ്രാവവുമായി യുവതി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ മറവ് ചെയ്ത യുവതിയുടെ ആൺസുഹൃത്ത് തോമസിനേയും മറ്റൊരു സുഹൃത്തിനേയും പൊലീസ് നേരത്തെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.