
ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം വർധിക്കുന്ന സാഹചര്യത്തിൽ ടെൽ അവീവിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിർത്തിവെച്ചതായി എയർ ഇന്ത്യ അറിയിച്ചു. ഓഗസ്റ്റ് എട്ട് വരെയാണ് സർവീസുകൾ റദ്ദാക്കിയിരിക്കുന്നത്. എയർ ഇന്ത്യയുടെ ഒഫീഷ്യൽ എക്സ് പോസ്റ്റിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. നിലവിൽ ന്യൂഡൽഹിയിൽ നിന്ന് ഇസ്രയേലിലേക്ക് ആഴ്‌ചയിൽ അഞ്ച് വിമാനങ്ങൾ ആണ് സർവീസ് നടത്തുന്നത്.
സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും, ഇതിനകം ഈ തീയതികളിൽ ടിക്കറ്റ് ബുക്ക് ചെയ്ത ആളുകൾക്ക് റീ-ഷെഡ്യൂളിങ്, കാന്‍സലിങ്ങ് ചാര്‍ജുകളില്‍ ഇളവുനല്‍കുന്നതടക്കം യാത്രക്കാർക്ക് എല്ലാ പിന്തുണയും നൽകുമെന്നും എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. തങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കായാണ് നടപടിയെന്നും കമ്പനി വ്യക്തമാക്കി.
അതേസമയം സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, തായ്‌വാന്‍ ഇവിഎ എയര്‍, ചൈന എയര്‍ലൈന്‍സ് തുടങ്ങിയവയും ഇറാന്‍ ലെബനീസ് വ്യോമമേഖലകളിലൂടെയുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടിട്ടുണ്ട്.