കൈക്കൂലി വാങ്ങുന്നതിനിടെ സിബിഐയാണ് അറസ്റ്റ് ചെയ്തത്
അഴിമതി കേസിൽ കൈക്കൂലി വാങ്ങിയ ഇഡി ഉദ്യോഗസ്ഥൻ അറസ്റ്റിൽ. 20 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് എൻഫോഴ്സ്മെൻ്റ് ഡയറക്ടർ സന്ദീപ് സിങ് യാദവിനെ സിബിഐയാണ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ചയാണ് കേസിനാധാരമായ സംഭവം. മുംബൈ കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന ജ്വല്ലറി ഉടമയോട് ഇഡി ഉദ്യോഗസ്ഥൻ 20 ലക്ഷം രൂപ ആവശ്യപ്പെട്ടതായി സിബിഐയ്ക്ക് പരാതി ലഭിച്ചിരുന്നു. അഴിമതി കേസിൽ അറസ്റ്റിലായ ജ്വല്ലറി ഉടമയുടെ മകനെ വിട്ടയക്കണമെങ്കിൽ കൈക്കൂലി നൽകണമെന്നാണ് ഇഡി ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്. പണം കൈമാറുന്നതിനിടെ ഇഡി ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള നീക്കത്തിലാണ് സിബിഐ.
അതേസമയം, കഴിഞ്ഞ ഓഗസ്റ്റിൽ ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ഇഡി ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കേസെടുത്തിരുന്നു. ഇഡി അസിസ്റ്റൻ്റ് ഡയറക്ടർ പവൻ ഖത്രി, ക്ലാരിഡജ് ഹോട്ടൽ ശൃംഖല മേധാവി ദീപക് സങ്‌വാൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. വ്യവസായി അമൻദീപ് സിങ് ദള്ളിൽ നിന്നും അഞ്ച് കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ഇഡിയുടെ കണ്ടെത്തലിനു പിന്നാലെയാണ് സിബിഐ കേസെടുത്തത്.