
ചൂരൽമല ഉരുൾപൊട്ടലിൽ തിരിച്ചറിയാനാവാത്ത മൃതദേഹങ്ങൾ സംസ്ക്കരിച്ചു. 22 ശരീര ഭാഗങ്ങളും 2 മൃതശരീരവുമാണ് സംസ്ക്കരിച്ചത്. സർവമത പ്രാർത്ഥനകളോടെ ഓരോ ശരീരഭാഗങ്ങളും ഓരോ മൃതദേഹങ്ങളായി കണ്ട് പ്രത്യേകമായിട്ടാണ് സംസ്കരിച്ചത്. കുഴികൾക്ക് മുന്നിൽ അടയാളമായി ഡിഎന്‍എ നമ്പറുകൾ സ്ഥാപിച്ചിട്ടുണ്ട്. സർവമത പ്രാർത്ഥനയ്ക്ക് ശേഷം റവന്യു വകുപ്പ് മന്ത്രി കെ.രാജൻ ഉൾപ്പെടെ മറ്റ് ജനപ്രതിനിധികളും അന്ത്യമോപചാരം അർപ്പിച്ചു.
ഹാരിസണ്‍ മലയാളത്തിൻ്റെ 64 സെൻ്റ് സ്ഥലമാണ് സംസ്‍കാരത്തിനായി അളന്ന് തിട്ടപ്പെടുത്തിയത്. സര്‍ക്കാരിൻ്റെ പ്രത്യേക മാര്‍ഗനിര്‍ദേശ പ്രകാരമായിരിക്കും സംസ്‌കാരം. ഉരുൾപൊട്ടൽ ദുരന്തത്തിൽ പൊലിഞ്ഞത് 368 ജീവനുകളാണ്. ഇരുനൂറോളം പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. നിലവിൽ ദുരന്തഭൂമിയെ 12 സോണുകളായി തിരിച്ചാണ് പരിശോധന നടത്തുന്നത്.
അതേസമയം, ഉരുൾപൊട്ടലിൽ കാണാതായവർക്കുള്ള അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു. ഒരു സംഘവും തെരച്ചിൽ നിർത്തിയിട്ടില്ലെന്നും കൃത്യമായ സംവിധാനങ്ങളിലൂടെയാണ് നിലവിൽ അന്വേഷണം മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ മൃതദേഹ ഭാഗങ്ങളുടെയടക്കം ഡിഎന്‍എ എടുക്കുകയും സംസ്ക്കരിക്കുന്ന സ്ഥലം വ്യക്തമായി രേഖപ്പെടുത്തിയതിന് ശേഷമാണ് മുഴുവൻ സംസ്ക്കാരവും നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നത് വരെ തെരച്ചിൽ തുടരാനാണ് സൈന്യത്തിൻ്റെ നീക്കം. ഘട്ടം ഘട്ടമായി തെരച്ചിൽ പ്രവർത്തനങ്ങൾ സംസ്ഥാന ഭരണകൂടത്തിന് കൈമാറുമെന്നും സൈന്യം അറിയിച്ചിട്ടുണ്ട്.