
ഡൽഹിയിൽ കോച്ചിങ് സെൻ്ററിൽ വിദ്യാർഥികൾ മുങ്ങി മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. രാജേന്ദ്ര നഗറിലെ റാവൂസ് ഐഎഎസ് സെൻ്റർ കോർഡിനേറ്ററും, കെട്ടിട ഉടമയുമാണ് അറസ്റ്റിലായത്. സംഭവത്തെ പറ്റിയുള്ള വിശദമായ റിപ്പോർട്ട് ചൊവ്വാഴ്ചയ്ക്ക് മുൻപ് സമർപ്പിക്കാൻ ഡൽഹി എൽ ജി, വി.കെ. സക്സേന ഡിവിഷണൽ കമ്മീഷണറോട് ആവശ്യപ്പെട്ടു. കോച്ചിങ്ങ് സെൻ്ററിൻ്റെ ബേസ്മെൻ്റിൽ പ്രവർത്തിച്ചിരുന്ന ലൈബ്രറി അനധികൃതമായാണ് നിർമിച്ചത് എന്ന് ഡൽഹി മേയർ ഷെല്ലി ഒബ്റോയ് സ്ഥിരീകരിച്ചു.
വിദ്യാർഥികൾ മരിച്ചതോടെ സംഭവത്തിൽ ഡൽഹി സർക്കാരിനെതിരെ പ്രതിഷേധവും ശക്തമായിരിക്കുകയാണ്. സെൻ്ററിൽ വെള്ളക്കെട്ട് ഉണ്ടാകുന്നത് സ്ഥിരം സംഭവം ആണെന്നും, ചെറിയ മഴയിൽ പോലും സെൻ്റർ വെള്ളത്തിലാകുമെന്നും വിദ്യാർഥികൾ ആരോപിച്ചു. സംഭവത്തിൽ ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് കനത്ത മഴയെ തുടർന്ന് ഡല്‍ഹിയിലെ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ വെള്ളം കയറിയത്. അപകടത്തിൽ മൂന്ന് പേരാണ് ഇതുവരെ മരിച്ചത്. എറണാകുളം സ്വദേശി നെവിൻ ഡാൽവിനാണ് മരിച്ചവരിൽ ഒരാൾ. മറ്റ് രണ്ട് പേർ തെലങ്കാന, ഉത്തർപ്രദേശ് സ്വദേശികളാണെന്നും അധികൃതർ അറിയിച്ചു. സംഭവ സമയത്ത് 40 വിദ്യാർഥികൾ ആണ് ഇവിടെ ഉണ്ടായിരുന്നത്.