
ഉരുൾപൊട്ടലിൽ പകച്ചു നിൽക്കുന്ന വയനാടൻ ജനതയെ സഹായിക്കാൻ നിരവധി പേരാണ് ഓരോ നിമിഷവും അവരെ കൊണ്ടാവുന്ന തരത്തിൽ സഹായം നൽകുന്നത്.കേരളം ഓരോ ദുരന്തങ്ങളെ നേരിടേണ്ടി വരുമ്പോഴും അതിലൊന്നും തകർന്ന് പോവാതെ കൈപിടിച്ചുയർത്താൻ ലോകം മുഴുവൻ കൂടെ നിൽക്കാറുണ്ട്.
വയനാടിനുള്ള എൻഎസ്എസിൻ്റെ സാമ്പത്തിക സഹായമായ 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത വിവരം എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ അറിയിച്ചു. ദേശാഭിമാനി ജീവനക്കാരുടെ വക 50 ലക്ഷം രൂപ, മുഹമ്മദ് അലി സീഷോർ ഗ്രൂപ്പ് - 50 ലക്ഷം രൂപ,ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് (ടി സി സി) - 20 ലക്ഷം രൂപ,അൽ മുക്താദിർ ഗ്രൂപ്പ് - 10 ലക്ഷം രൂപ, തൃക്കാക്കര സഹകരണ ആശുപത്രി - 10 ലക്ഷം രൂപ,പള്ളുരുത്തി സർവീസ് സഹകരണ ബാങ്ക് - 10 ലക്ഷം രൂപ,കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ - 10 ലക്ഷം രൂപ സാഹിത്യകാരൻ ടി പത്മനാഭൻ - അഞ്ച് ലക്ഷം രൂപ,സിപിഐഎം എംഎൽഎമാർ ഒരു മാസത്തെ വേതനമായ 50,000 രൂപ വീതവും നൽകി.
സിപിഐഎം എംപിമാർ ഒരുമാസത്തെ ശമ്പളം ഒരു ലക്ഷം രൂപയും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരു മാസത്തെ ശമ്പളമായ 50,000 രൂപയും നൽകി.യുട്യൂബർമാരായ ജിസ്മയും വിമലും ചേർന്ന് രണ്ട് ലക്ഷം രൂപയും കോട്ടയത്തെ ജോസ് ഗോൾഡിൻ്റെ വക രണ്ട് ലക്ഷം രൂപയും അറ്റ്ലസ് കിച്ചൺ ആൻഡ് കമ്പനി സ്ഥാപകന്‍ ഷാജഹാനും ഇന്റീരിയർ എം.ഡി. ഷാജിത ഷാജിയും ചേര്‍ന്ന് ഒന്നര ലക്ഷം രൂപയും കൊച്ചിൻ കാൻസർ സെൻ്റർ ഒരു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.
കോട്ടയം സർക്കാർ ഡെൻ്റൽ കോളേജ് വിദ്യാർഥി യൂണിയൻ്റെ വക 45,000 രൂപയും പുതുശ്ശേരി കതിർകാമം മണ്ഡലം എംഎല്‍എ കെ പി എസ് രമേഷ് ഒരു മാസത്തെ ശമ്പളമായ 48,450 രൂപയും നൽകി.മുന്‍ എം പി എ എം ആരിഫ് ഒരു മാസത്തെ പെന്‍ഷന്‍ തുകയായ 28,000 രൂപയും മുഖ്യമന്ത്രി പിണറായി വിജയൻ്റെ കൊച്ചുമകൻ ഇഷാൻ വിജയ് 12,530 രൂപയും പ്രശസ്ത സിനിമാതാരവും പടന്ന ഗ്രാമപഞ്ചായത്ത് മെമ്പറുമായ പി പി കുഞ്ഞി കൃഷ്ണൻമാസ്റ്റർ ഒരുമാസത്തെ പെൻഷൻ തുകയും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.