
കേരളത്തെ ഞെട്ടിച്ച ചൂരൽമല ദുരന്തത്തിൽ കണ്ടെത്തിയ തിരിച്ചറിയാത്ത മൃതദേഹങ്ങൾ സർവമത പ്രാർഥനയോടെ ഒന്നിച്ച് സംസ്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ അറിയിച്ചിരുന്നു. പഞ്ചായത്തിനാണ് ഇതിൻ്റെ ചുമതല നൽകിയത്. മൃതദേഹങ്ങൾ ഒന്നിച്ച് സംസ്കരിക്കാൻ വേണ്ട ഭൂമി ഹാരിസൺസ് മലയാളം വിട്ടുനൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. സംസ്കാര ചടങ്ങുകൾക്ക് വേണ്ട തുടർനടപടികൾ തുടങ്ങിക്കഴിഞ്ഞതായി ടി. സിദ്ദിഖ് എംഎൽഎ അറിയിച്ചു.
ഇന്നലെ ചാലിയാറിൻ്റെ ചുങ്കത്തറ കൈപ്പിനി, എഴുമാംപാടം, വാണിയംപുഴ മാച്ചിക്കയി ഉൾപ്പടെ ഏഴ് മേഖലകളിലായിരുന്നു തെരച്ചിൽ. വിവിധ സംഘങ്ങളുടെ പരിശോധനയിൽ 16 മൃതദേഹങ്ങൾ കണ്ടെത്തി. പൊലീസ്, വനം വകുപ്പ്, ഫയർഫോഴ്സ്, എൻഡിആർഎഫ് അംഗങ്ങൾക്കൊപ്പം നാട്ടുകാരും നൂറുകണക്കിന് വളണ്ടിയർമാരും തെരച്ചിലിൽ പങ്കാളികളായി.
366 പേരാണ് ഇതുവരെ ദുരന്തത്തിൽ മരിച്ചത്. ഇരുന്നൂറിലധികം പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. 85 ദുരിതാശ്വാസ ക്യാമ്പുകളിലായി 8,908 പേരാണുള്ളത്. ഇന്നത്തെ തെരച്ചിലിൽ രണ്ട് മൃതദേഹഭാഗങ്ങൾ കൂടി കണ്ടെത്തി. ഇരുട്ടുകുത്തിയിൽ നിന്ന് ആറ് കിലോമീറ്റർ അകലെ ഉൾവനത്തിൽ, ചാലിയാർ പുഴയുടെ തീരത്താണ് മൃതദേഹ ഭാഗങ്ങൾ ലഭിച്ചത്.