
വയനാട് ചൂരല്‍മലയിലെ ഉരുൾപൊട്ടലിൽ അതിജീവിതരായ കുട്ടികളോട് ദുരന്തത്തെ പറ്റി ചോദിക്കാതിരിക്കണമെന്ന അഭ്യർത്ഥനയുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. കുട്ടികളുടെ മാനസികാരോഗ്യം പരിഗണിച്ചാണ് ആരോഗ്യ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മാധ്യമങ്ങൾ അഭിനന്ദനാര്‍ഹമായ നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും, ഈ ഒരു കാര്യം കൂടി ശ്രദ്ധിക്കണമെന്നും പറഞ്ഞായിരുന്നു ആരോഗ്യമന്ത്രിയുടെ പോസ്റ്റ്.
ആരോഗ്യ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...
ഇതൊരു അഭ്യര്‍ത്ഥനയാണ്. പൊതുവില്‍ വയനാട് ദുരന്തത്തില്‍ കേരളത്തിലെ മാധ്യമങ്ങള്‍ അഭിനന്ദനാര്‍ഹമായ നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഈയൊരു കാര്യം കൂടി ദയവായി പരിഗണിക്കുമല്ലോ.
1. ഏതൊരു ദുരന്തത്തിലും എന്താണ് സംഭവിച്ചതെന്ന് ദയവായി കുട്ടികളോട് ചോദിയ്ക്കാതിരിക്കുക. (കുട്ടികളാണെങ്കിലും മുതിര്‍ന്നവരാണെങ്കിലും അവരുടെ മനസില്‍ ഈ ദുരന്തം വീണ്ടും ഉറപ്പിക്കുന്നതിനും ഭാവിയില്‍ മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതിനും ഈ ആവര്‍ത്തനങ്ങള്‍ കാരണമായേക്കാം)
2. മരണമടഞ്ഞ കൂട്ടുകാരെക്കുറിച്ചോ വീട്ടുകാരെക്കുറിച്ചോ തകര്‍ന്ന സ്‌കൂളിനെക്കുറിച്ചോ കുട്ടികളെക്കൊണ്ട് ദയവായി ഈ അവസരത്തില്‍ പറയിക്കാതിരിക്കുക.
3. കുഞ്ഞുങ്ങളുടെ ഐഡന്റിറ്റി ഡിസ്‌ക്ലോസ് ചെയ്യുന്നുണ്ടെങ്കില്‍ അവരുടെ മാതാപിതാക്കളുടേയോ രക്ഷകര്‍ത്താക്കളുടേയോ അനുവാദത്തോടെ മാത്രം ചെയ്യുക.
4. ഈ വ്യക്തിയുടെ ഈ ബന്ധു മരിച്ചു എന്ന രീതിയില്‍ ദുരന്തത്തിനിരയായവരെക്കുറിച്ച് പറയാതിരിക്കുക. ചിലപ്പോള്‍ അവര്‍ അതറിഞ്ഞിട്ടുണ്ടാകില്ല. ഇങ്ങനെയറിയുന്നത് അവരെ കൂടുതല്‍ സങ്കീര്‍ണാവസ്ഥകളിലേക്ക് എത്തിക്കും.