
സിറിയയിലെ ജനങ്ങൾക്ക് സഹായ ഹസ്തവുമായി ഇന്ത്യ. ഏകദേശം 1400 ക്ലോ ക്യാൻസർ പ്രതിരോധ മരുന്നുകൾ ഇന്ത്യ സിറിയയിലേക്ക് അയച്ചു. വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വക്താവ് രൺധീർ ജയ്‌സ്വാൾ എക്സ് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
"ഏകദേശം 1400 കിലോഗ്രാം വരുന്ന ഈ മരുന്നുകൾ സിറിയൻ സർക്കാരിനെയും, അവിടുത്തെ ജനങ്ങളേയും ക്യാൻസർ രോഗത്തെ നേരിടാൻ സഹായിക്കും " - രൺധീർ ജയ്‌സ്വാൾ എക്സിൽ കുറിച്ചു.
സിറിയയും ഇന്ത്യയും തമ്മിലുള്ള ആഴമേറിയ ബന്ധം ചരിത്രപരമായി തന്നെ പ്രധാന്യമുള്ളതാണ്. സിറിയിലെ സംഘർഷ സമയത്ത് രാജ്യത്തെ ഇന്ത്യൻ എംബസി തുറന്നു പ്രവർത്തിച്ചിരുന്നു. സിറിയയിൽ നിന്ന് നിരവധിപ്പേർ സഞ്ചാരികളായും, വ്യവസായസംബന്ധമായ ആവശ്യങ്ങൾക്കായും, വിദഗ്ധചികിത്സ തേടിയുമെല്ലാം ഇന്ത്യയിൽ സന്ദർശനം നടത്താറുണ്ട്.
കൂടാതെ, മുൻനിര ഐടിഇസി പ്രോഗ്രാമിന് കീഴിലുള്ള സ്കോളർഷിപ്പ് സ്കീമുകളിലൂടെയും പരിശീലന കോഴ്സുകളിലൂടെയും വർഷങ്ങളായി സിറിയൻ യുവാക്കളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് ഇന്ത്യ വളരെയധികം സംഭാവന നൽകിയിട്ടുണ്ടെന്ന് എംഇഎയുടെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
ഇക്കഴിഞ്ഞ മെയ്മാസത്തിൽ സിറിയയുടെ പ്രഥമ വനിത അസ്മ ആസാദിന് രക്താർബുദം സ്ഥിരീകരിച്ചിരുന്നു. പ്രസിഡൻ്റിൻ്റെ ഓഫീസിനെ ഉദ്ധരിച്ച് സ്റ്റേറ്റ് ന്യൂസ് ഏജൻസി സനയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.അസ്മ 2019ൽ സ്തനാർബുദത്തിൽ നിന്ന് മുക്തി നേടിയിരുന്നു.