
ഉരുൾപൊട്ടലിൻ്റെ പ്രഭവ കേന്ദ്രം സമുദ്രനിരപ്പിൽ നിന്ന് 1550 മീറ്റർ ഉയരത്തിലെന്ന് ഐഎസ്ആർഒ. റഡാർ ചിത്രങ്ങളും വിവരങ്ങളും പുറത്തുവിട്ടു. ദുരന്ത മേഖല 86000 ചതുശ്രകീലോമീറ്ററാണെന്നും പാറക്കെട്ടുകളുമായി വെള്ളം ഒഴുകിയെത്തിയത് എട്ട് കിലോമീറ്റർ ദൂരം വരെയെന്നും ഐഎസ്ആർഒ പറയുന്നു.
അതേസമയം, ചൂരൽമല-മുണ്ടെക്കൈ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 304 ആയി. ഇനിയും 209 ഓളം പേരെ കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇതിൽ 29 പേർ കുട്ടികളാണ്. ചാലിയാറിൻ്റെ തീരത്ത് തുടരുന്ന തെരച്ചിലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. കൈപ്പിനി കടവ് ഭാഗത്തു നിന്നാണ് രാവിലെ ആരംഭിച്ച തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. പൊലീസ്, ഫയർഫോഴ്സ്, എൻഡിആർഎഫ് , നാട്ടുകാർ, നൂറുകണക്കിന് വളണ്ടിയർമാർ എന്നിവരുടെ നേതൃത്വത്തിൽ തെരച്ചിൽ തുടരുന്നത്. ചാലിയാറിൽ നാല് ഡ്രോണുപയോഗിച്ചുള്ള തെരച്ചിൽ ആരംഭിച്ചു.
ALSO READ: ചൂരല്‍മല ദുരന്തം: നാലാം ദിനം തെരച്ചിൽ ആരംഭിച്ചു; കണ്ടെത്താനുള്ളത് 209 പേരെ, മരണം 303
ബെയ്ലി പാലം പ്രവർത്തന സജ്ജമായതോടെ രക്ഷാപ്രവർത്തനം വേഗത്തിലാകും. മേഖലയിൽ ഇനിയാരും ജീവനോടെ കുടുങ്ങിക്കിടക്കുന്നില്ലെന്ന നിഗമനത്തിലാണ് സൈന്യമെങ്കിലും ജീവൻ്റെ തുടിപ്പ് എവിടെങ്കിലും ശേഷിക്കുന്നുണ്ടോയെന്ന് തെരച്ചിൽ നടത്തുകയാണ്. അതേസമയം, ഉരുൾപൊട്ടലിൽ തകർന്ന രണ്ട് സ്കൂളുകൾ പുനർനിർമിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. 49 ഓളം വിദ്യാർഥികളെ കാണാതായിട്ടുണ്ട്. പാഠപുസ്തകങ്ങളും സർട്ടിഫിക്കറ്റുകളും നഷ്ടമായ കുട്ടികൾക്ക് അവ വീണ്ടും നൽകുമെന്നും മന്ത്രി വ്യക്തമാക്കി.