കാഫിർ വിവാദം: എം.വി ഗോവിന്ദൻ്റെ ന്യായീകരണം സിപിഎമ്മിൻ്റെ മുഖം കൂടുതല്‍ വികൃതമാക്കി: കെ സുധാകരന്‍

യുഡിഎഫിൻ്റെ തെറ്റായ സമീപനത്തിൻ്റെ ഫലമാണ് കാഫിർ വിവാദമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി. ഗോവിന്ദൻ പറഞ്ഞത്. കേരള രാഷ്‌ട്രീയ ചരിത്രത്തിൽ കാണാത്ത പ്രവണതയാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു
കെ സുധാകരൻ
കെ സുധാകരൻ
Published on

കാഫിർ വിവാദത്തിൽഎം.വി ഗോവിന്ദൻ്റെ ന്യായീകരണം സിപിഎമ്മിൻ്റെ  മുഖം കൂടുതല്‍ വികൃതമാക്കിയെന്ന് കെപിസിസി പ്രസിഡൻ്റ് കെ. സുധാകരന്‍. കാഫിര്‍ സ്ക്രീൻഷോട്ട് വിവാദമായതോടെ സിപിഎമ്മിൻ്റെ സമനില തെറ്റിയിരിക്കുകയാണ്.  തടിയൂരാനുള്ള ഓരോ ന്യായീകരണവും സിപിഎമ്മിൻ്റെ അടിവേരാണ് ഇളക്കുന്നത്.  വിവാദം സിപിഎമ്മില്‍ തന്നെ വലിയ വിള്ളലുണ്ടാക്കിയത് പാർട്ടി സെക്രട്ടറി കണ്ണുതുറന്നു കാണണം. സത്യത്തെ വക്രീകരിക്കാനുള്ള പാർട്ടിയുടെ അസാമാന്യമായ തൊലിക്കട്ടിയാണ് ഇവിടെ വ്യക്തമാകുന്നതെന്നും,  മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമാണ് എല്ലാ തെറ്റുകളുടെയും പ്രഭവ കേന്ദ്രമെന്നും സുധാകരന്‍ പറഞ്ഞു.

യുഡിഎഫിൻ്റെ തെറ്റായ സമീപനത്തിൻ്റെ ഫലമാണ് കാഫിർ വിവാദമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി. ഗോവിന്ദൻ പറഞ്ഞത്. കേരള രാഷ്‌ട്രീയ ചരിത്രത്തിൽ കാണാത്ത പ്രവണതയാണ് ഇപ്പോൾ നടക്കുന്നത്. ഒറ്റപ്പെട്ട പ്രശ്നം പോലെയാണ് ഇതിനെ ചിലർ സമീപിക്കുന്നത്. എന്നാൽ, അത് ശരിയായ നിലപാട് അല്ലെന്നും എം.വി. ഗോവിന്ദൻ പ്രതികരിച്ചു. ഷാഫിയുടെ ആദ്യ പ്രചരണം ടീച്ചറമ്മ എന്ന പേരിനെ ആക്രമിച്ചു കൊണ്ടായിരുന്നു. വ്യക്തിഹത്യയുടെ തലത്തിലേക്ക് നീങ്ങാൻ പോവുകയാണെന്ന് വ്യക്തമാക്കുന്ന സംഭവമാണ് പിന്നാലെ ഉണ്ടായത്. മുസ്ലീം സമുദായം മുഴുവൻ തീവ്രവാദികൾ ആണെന്ന് ശൈലജ ടീച്ചർ പറഞ്ഞെന്ന് പ്രചരിപ്പിച്ചുവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

കള്ള പ്രചരണങ്ങളെ തുറന്നുകാട്ടുന്നത് ജനാധിപത്യ സമൂഹത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ നിർണായകമാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. കോലീബി സഖ്യത്തിൻ്റെ അരങ്ങേറ്റം കുറിച്ച മണ്ഡലമാണ് വടകര. സിപിഎമ്മിനെ സംബന്ധിച്ച് ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതക്കെതിരെ നിലപാടെടുത്തിട്ടുണ്ട്. എസ്‌ഡിപിഐയുടെ കൂട്ടുകക്ഷിയെ പോലെയാണ് ലീഗും കോൺഗ്രസും പ്രവർത്തിക്കുന്നത്. അശ്ലീലതയും വർഗീയതയും ചേർത്ത തെരഞ്ഞെടുപ്പ് പ്രചരണമാണ് കോൺഗ്രസ് നടത്തിയത്. കാഫിർ പരാമർശത്തിൽ യഥാർത്ഥ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

അതേസമയം കാഫിർ സ്ക്രീൻ ഷോട്ട് നിർമ്മിച്ചത് ആർ.എസ്. റിബേഷാണെന്ന് തെളിയിക്കുന്നവർക്ക് 25 ലക്ഷം രൂപ നൽകുമെന്ന് ഡിവൈഎഫ്ഐ. മാധ്യമങ്ങളും, യുഡിഎഫും ഡിവൈഎഫ്ഐക്കെതിരെ വ്യാപകമായി കള്ള പ്രചരണങ്ങൾ നടത്തുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനമെന്ന് വടകര ബ്ലോക്ക്‌ പ്രസിഡൻ്റ് എൻ.കെ. വികേഷ് പറഞ്ഞു. മീഡിയ വൺ ചാനലിലെ മാധ്യമ പ്രവർത്തകനെതിരെയും, ലീഗ് നേതാവ് പാറക്കൽ അബ്ദുള്ളക്കെതിരെയും നിയമ നടപടി തുടരുമെന്നും വികേഷ് കൂട്ടിച്ചേർത്തു. സ്ക്രീൻ ഷോട്ട് നിർമിച്ചു എന്ന് ആരോപിക്കപ്പെടുന്ന റിബേഷ് ഡിവൈഎഫ്ഐ വടകര ബ്ലോക്ക്‌ പ്രസിഡൻ്റാണ്.

ഡിവൈഎഫ്ഐക്ക് മറുപടിയുമായി യൂത്ത് കോൺഗ്രസും രംഗത്തെത്തി. സ്ക്രീൻഷോട്ടിനു പിന്നിലുള്ള വ്യക്തിയെ കണ്ടെത്തുന്നവർക്ക് യൂത്ത് കോൺഗ്രസ് ഇനാം നൽകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽഖിഫ് പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയാണ് മറുപടി നൽകിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com