
പാരിസ് ഒളിംപിക്സിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ ഫൈനൽ യോഗ്യത നേടി ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായ നീരജ് ചോപ്ര. ഇന്ന് നടന്ന യോഗ്യതാ മത്സരത്തിൽ ആദ്യത്തെ ഏറിൽ തന്നെ 89.34 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജ് രണ്ടാം ഒളിംപിക് സ്വർണത്തിലേക്ക് ഒരുപടി കൂടി അടുത്തത്. ഓഗസ്റ്റ് 8ന് രാത്രി 11.55നാണ് ഫൈനൽ പോരാട്ടം നടക്കുക.
വനിതകളുടെ ഗുസ്തിയിൽ വിനേഷ് ഫോഗട്ട് ക്വാർട്ടർ ഫൈനലിൽ കടന്നു. ലോക ഒന്നാം നമ്പർ താരത്തെ അട്ടിമറിച്ചാണ് വിനേഷ് അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. വനിതകളുടെ 50 കിലോ ഫ്രീ സ്റ്റൈൽ വിഭാഗത്തിൽ ലോക ഒന്നാം നമ്പർ താരം യുയി സുസാകിയെ തോൽപ്പിച്ചാണ് വിനേഷ് തകർപ്പൻ ജയം നേടിയത്. 3-2 എന്ന സ്കോറിനായിരുന്നു ഇന്ത്യൻ താരത്തിൻ്റെ ജയം. ഒക്സാന ലിവാച-അക്‌തേംഗ ക്യൂനിംജേവ എന്നിവരുടെ മത്സരത്തിൽ വിജയിക്കുന്നയാളെ വിനേഷ് ഫോഗട്ട് ക്വാർട്ടറിൽ നേരിടും.
പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ നീരജിനൊപ്പം മത്സരിക്കാനിറങ്ങിയ കിഷോർ ജെന ആദ്യ റൗണ്ടിൽ തന്നെ പുറത്തായി.