
നിപാ പ്രതിരോധത്തിന് കൂടുതൽ പണം വേണമെന്ന ആവശ്യവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. നാഷണൽ ഹെൽത്ത് മിഷന് ആവശ്യമായ പണം കഴിഞ്ഞ ഒരു വർഷമായി ലഭിച്ചിട്ടില്ല. രണ്ടാമത് ഒരാൾക്ക് രോഗമില്ല എന്ന് ഉറപ്പാക്കുന്നതിനാണ് സൂക്ഷ്മതയോടെ പ്രവർത്തിക്കുന്നതെന്നും പ്രതിരോധത്തെക്കുറിച്ച് ഉയരുന്ന വിമർശനങ്ങളിൽ വസ്തുത ഇല്ലെന്നും മന്ത്രി പറഞ്ഞു. ന്യൂസ് മലയാളത്തോട് സംസാരിക്കവെയാണ് വീണാ ജോർജ് ഇക്കാര്യം വ്യക്തമാക്കിയത്.
നിപാ പ്രതിരോധവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൽ നിന്നും കൂടുതൽ സഹായത്തിന് അഭ്യർഥിച്ചതായി വീണ ജോർജ് പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി നാഷണൽ ഹെൽത്ത് മിഷന് ആവശ്യമായ പണം ലഭിച്ചിട്ടില്ല. നിപാ വൈറസിനും മറ്റ് പകർച്ചവ്യാധികൾക്കുമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകാൻ ഈ പണം ആവശ്യമാണ്. പണം അനുവദിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. കേന്ദ്രത്തിൽ നിന്ന് കൂടുതൽ സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.
പകർച്ചവ്യാധിയെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന ആരോഗ്യപ്രവർത്തകരുടെ മനോവീര്യം ഒരു കാരണവശാലും ഇല്ലാതാക്കരുതെന്നും വീണ ജോർജ് പറഞ്ഞു .നിപാ വൈറസുമായി ബന്ധപ്പെട്ട് ഏറ്റവും മികച്ച നിലയിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനായി സാധ്യമായ എല്ലാ ശ്രമങ്ങളും സർക്കാരിൻ്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നുണ്ട്. രണ്ടാമത് ഒരാൾക്ക് രോഗമില്ല എന്ന് ഉറപ്പാക്കുന്നതിനാണ് ഇത്തരത്തിൽ സൂക്ഷ്മതയോടെയുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്. ഈ സാഹചര്യത്തിൽ നിപാ പ്രതിരോധത്തെക്കുറിച്ച് ഉയരുന്ന വിമർശനങ്ങളിൽ വസ്തുത ഇല്ലെന്നായിരുന്നു വീണാ ജോർജിൻ്റെ പ്രസ്താവന.
നിപാ വൈറസിന് കാരണമാവുന്നത് വവ്വാലുകൾ ആണെന്ന് ലോകത്ത് ആദ്യമായി കണ്ടുപിടിച്ചത് കേരളമാണ്. ശാസ്ത്രീയമായ പരിശോധനകളിലൂടെയാണ് ഇത് തെളിയിക്കപ്പെട്ടത്. വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് എങ്ങനെ രോഗം പടരുന്നു എന്നതിനെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലോകത്ത് ഒരിടത്തും ലഭ്യമല്ല. രോഗിയുമായി സമ്പർക്ക പട്ടികയിൽ ഉണ്ടായവരുടെ എണ്ണം വർധിക്കുന്നത് സ്വാഭാവികമായ കാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.