
1999ലെ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് ആദരമറിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, പാകിസ്ഥാനെതിരെ രൂക്ഷ വിമർശനമുന്നയിച്ചു. ചരിത്രത്തിൽ സംഭവിച്ച നഷ്ടങ്ങളിൽ നിന്നും പാകിസ്ഥാൻ ഒന്നും പഠിച്ചിട്ടില്ല. രാജ്യം ഇന്നും ഭീകരർക്ക് അഭയം നൽകുന്നു, കാർഗിലിൽ പാകിസ്ഥാൻ ഭീകരതയുടെ യഥാർത്ഥ മുഖം വ്യക്തമായിയെന്നും പ്രധാനമന്ത്രി പറഞ്ഞു. കാർഗിൽ വിജയ് ദിവസിൽ ലഡാക്കിലെത്തിയപ്പോഴാണ് പ്രധാനമന്ത്രി പാകിസ്ഥാനെതിരെ ആഞ്ഞടിച്ചത്.
കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീര ജവാന്മാരെ രാജ്യത്തിന് വിസ്മരിക്കാൻ സാധിക്കില്ല. എല്ലാ കാർഗിൽ വിജയ ദിവസിലും അവർ രാജ്യത്തിന് നൽകിയ സംഭാവനകൾ ഓർക്കപ്പെടും. ധീര ജവാൻമാരോട് രാജ്യം കടപ്പെട്ടിരിക്കും.
അഗ്നിവീർ പദ്ധതി രാജ്യത്തിന് ആവശ്യമുള്ളതാണെന്നും പ്രതിപക്ഷം അഗ്നിവീറിനെ കുറിച്ച് വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നുവെന്നും പ്രധാനമന്ത്രി വിമർശനമുന്നയിച്ചു. ഭീകരതയെ ഇല്ലാതാക്കുമെന്നും, കശ്മീർ വികസനത്തിന്റെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു. കാർഗിൽ യുദ്ധ സ്മാരകത്തിലെത്തി, പുഷ്പചക്രം സമർപ്പിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. യുദ്ധത്തിന് കാൽ നൂറ്റാണ്ട് പിന്നിടുന്ന വേളയിലാണ് പ്രധാനമന്ത്രി ജവാന്മാർക്ക് ആദരമറിയിച്ചത്.
1999 മെയ് മുതൽ രണ്ടര മാസം നീണ്ടുനിന്ന യുദ്ധത്തിൽ അന്ന് 500ഓളം ഇന്ത്യൻ സൈനികരാണ് കൊല്ലപ്പെട്ടത്. പാക് സൈന്യത്തിനെതിരെ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന്റെ സ്മരണ പുതുക്കുകയാണ് കാർഗിൽ വിജയ് ദിവസം.