ചൂരൽമല ദുരന്തം: ആശ്രിതർക്ക് ആറ് ലക്ഷം രൂപ ധനസഹായം; സൗജന്യ താമസ സൗകര്യം ഒരുക്കുക സർക്കാർ ലക്ഷ്യമെന്നും മുഖ്യമന്ത്രി

ചാലിയാറിൽ വെള്ളിയാഴ്ച വരെ തെരച്ചിൽ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു
ചൂരൽമല ദുരന്തം: ആശ്രിതർക്ക് ആറ് ലക്ഷം രൂപ ധനസഹായം; സൗജന്യ താമസ സൗകര്യം ഒരുക്കുക സർക്കാർ ലക്ഷ്യമെന്നും മുഖ്യമന്ത്രി
Published on

ചൂരൽമല ദുരന്തത്തിൽ ബാധിക്കപ്പെട്ടവർക്ക് സൗജന്യ താമസം ഒരുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു കുടുംബത്തിന് വാടകയിനത്തിൽ പ്രതിമാസം 6000 രൂപ നൽകുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ബന്ധു വീടുകളിലേക്ക് മാറുന്നവർക്കും തുക ലഭ്യമാക്കും. നഷ്ടപ്പെട്ട രേഖകൾ തിരികെ ലഭിക്കുവാൻ പ്രത്യേക ഫീസ് ഈടാക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ചാലിയാറിൽ വെള്ളിയാഴ്ച വരെ തെരച്ചിൽ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉരുൾപൊട്ടലിൽ മരിച്ചവരുടെ ആശ്രിതർക്ക് ആറ് ലക്ഷം രൂപയും അംഗവൈകല്യം സംഭവിച്ചവർക്ക് 75000 രൂപയും ഗുരുതര പരുക്ക് പറ്റിയവർക്ക് 50000 രൂപയും നൽകുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദുരന്ത ഭൂമിയിൽ നഷ്ടപെട്ട 1368 സർട്ടിഫിക്കറ്റുകൾ  ഇതുവരെ വിതരണം ചെയ്തു. 

ദുരന്ത ബാധിതരെ താമസിപ്പിക്കുന്നതിനായി സർക്കാർ ഉടമസ്ഥതയിലുള്ള 100 ഓളം കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും അനാഥരായ കുട്ടികളെ പ്രത്യേകം സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം നൽകുമ്പോൾ അടുത്ത ബന്ധുക്കൾ സാക്ഷ്യപത്രം ഹാജരാക്കണമെന്നും നിർദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു. 231 മൃതദേഹങ്ങളും 206 ശശീര ഭാഗങ്ങളുമാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. 118 പേരെ ഇനി കണ്ടെത്താനുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിദഗ്ധ സംഘത്തിന്‍റെ സമഗ്ര റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും ദുരന്തം ബാധിച്ച് മേഖലയിലെ പുനരധിവാസം സംബന്ധിച്ച് തീരുമാനമെടുക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഭൂവിനിയോഗ രീതികൾ ഈ സംഘത്തിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തീരുമാനിക്കും. വിശദമായ ലിഡാർ സർവേ നടത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തെരച്ചിൽ തുടരുമെന്നും എപ്പോൾ നിർത്തുമെന്നത് ഇപ്പോൾ പറയാറായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരതാശ്വാസ നിധിയിലേക്ക് 142,20,65329 രൂപ ഇന്ന് രാവിലെ വരെ ലഭിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com