'ചന്ദ്രന്റെ തിളക്കമല്ല, നിഗൂഢതയാണ് താരാകാശത്ത് ' ; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തുടങ്ങുന്നത് ഇങ്ങനെ...

നടി ആക്രമിക്കപ്പെട്ട കേസ് ഒറ്റപ്പെട്ടതല്ല, പുറത്ത് വന്നതില്‍ ഒന്ന് മാത്രമാണിത്. ലൈംഗിക ചൂഷണം നടക്കുന്നുണ്ടെന്ന് ആൺ താരങ്ങൾ തന്നെ മൊഴി നൽകിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍
'ചന്ദ്രന്റെ തിളക്കമല്ല, നിഗൂഢതയാണ് താരാകാശത്ത് ' ; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തുടങ്ങുന്നത് ഇങ്ങനെ...
Published on

മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തി ഹേമ കമ്മിറ്റി. ഗുരുതരമായ വേട്ടയാടലുകള്‍ക്കും ലൈംഗിക ചൂഷണത്തിനും സിനിമയിലെ സ്ത്രീകള്‍ ഇരകളാകുന്നു എന്ന നിരീക്ഷണമാണ് ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റി സര്‍ക്കാരിന് മുമ്പാകെ സമര്‍പ്പിച്ചിരിക്കുന്നത്. 'ചന്ദ്രന്റെ തിളക്കമല്ല, നിഗൂഢതയാണ് താരാകാശത്ത്' എന്ന വാക്കുകളിലൂടെയാണ് റിപ്പോര്‍ട്ട് ആരംഭിക്കുന്നത്. സിനിമയിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ നടിമാര്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നു. ആൺ താരങ്ങൾ അധികാരം ദുരുപയോഗിക്കുന്നു. അടിമുടി സ്ത്രീവിരുദ്ധമാണ് മലയാള സിനിമ. താമസസ്ഥലത്തും, യാത്രക്കിടയിലും സെറ്റുകളിലും നടിമാർ ഉപദ്രവിക്കപ്പെടുന്നു.  നടി ആക്രമിക്കപ്പെട്ട കേസ് ഒറ്റപ്പെട്ടതല്ല, പുറത്ത് വന്നതില്‍ ഒന്ന് മാത്രമാണിത്. ലൈംഗിക ചൂഷണം നടക്കുന്നുണ്ടെന്ന് ആൺ താരങ്ങൾ തന്നെ മൊഴി നൽകി.  പക്ഷെ ഈ അവസ്ഥ മാറ്റാനാകില്ലെന്നും ആൺ താരങ്ങൾ കമ്മിറ്റിയോട് പറഞ്ഞു. 

മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് നിലനില്‍ക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവം ഒറ്റപ്പെട്ട സംഭവമല്ല. റിപ്പോര്‍ട്ട് ചെയ്ത പലതില്‍ ഒന്ന് മാത്രമാണിത്. ഇത് സാധൂകരിക്കുന്ന വാട്സാപ്പ് മെസെജുകളും സ്ക്രീന്‍ഷോട്ടുകളും അടക്കമുള്ള തെളിവുകള്‍ കമ്മിറ്റിയുടെ പക്കലുണ്ട്. ചില പുരുഷന്‍മാര്‍ക്ക് പോലും തെളിവുകള്‍ നല്‍കാന്‍ ഭയപ്പെടുന്നു. സിനിമ മേഖലയില്‍ പവര്‍ഗ്രൂപ്പ് സജീവമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാണുന്നതെല്ലാം വിശ്വസിക്കരുത്, ഉപ്പുപോലും പഞ്ചസാരയായി തോന്നാം, ആദ്യം സിനിമയിൽ എത്തുമ്പോൾ തന്നെ ലൈംഗിക ആവശ്യങ്ങൾ പെൺകുട്ടികൾ നേരിടേണ്ടി വരുന്നുണ്ട്. സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടേണ്ടി വരുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും റിപ്പോര്‍ട്ട് . സിനിമയുടെ ഗ്ലാമര്‍ വെറും പുറംമോടിയാണ് , ശുചിമുറി സൗകര്യങ്ങള്‍ പോലും സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല.തൊഴിലിടങ്ങളിലും യാത്രാവേളകളിലും താമസ ഇടങ്ങളിലും നടക്കും നടിമാർ ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ റിപ്പോര്‍ട്ടിന്‍റെ ആദ്യ ഭാഗത്ത് തന്നെ വ്യക്തമാക്കുന്നു.

ലൈംഗിക താല്പര്യത്തിന് വഴങ്ങാത്ത നടിമാര്‍ ടോര്‍ച്ചര്‍ ചെയ്യപ്പെടുന്നു. വഴങ്ങുന്നവര്‍ക്ക് പ്രത്യേക കോഡ്. നടിമാര്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ രാത്രികാലങ്ങളില്‍ നടന്മാര്‍ സ്ഥിരമായി കതകില്‍ മുട്ടുന്നത് അടക്കമുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. വാതിൽ തകരുമോ എന്നുപോലും നടിമാർ ഭയപ്പെട്ടിട്ടുണ്ട്. കുടുംബാംഗങ്ങളെ കൂട്ടി ലൊക്കേഷനിൽ എത്തേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ചൂഷണത്തിന് ഇരയാകുന്ന സ്ത്രീകൾ പൊലീസിൽ പരാതി നൽകാറില്ലെന്നും പൊലീസിനെ സമീപിച്ചാൽ സിനിമയിലെ സാഹചര്യം ഇല്ലാതാക്കുന്നുവെന്നും ബന്ധപ്പെട്ടവര്‍ കമ്മിറ്റിക്ക് മുന്‍പില്‍ മൊഴി നല്‍കിയിട്ടുണ്ട്. പരാതിപ്പെട്ടാൽ സമൂഹമാധ്യമങ്ങളിൽ അപമാനിക്കുന്നത് അടക്കമുള്ള നീക്കങ്ങള്‍ അവര്‍ക്കെതിരെ നടക്കുന്നു. ലൈംഗിക ചിത്രങ്ങൾ അടങ്ങുന്ന തെളിവുകൾ കമ്മിറ്റിക്ക് മുന്നിൽ എത്തിയിട്ടുണ്ട്. ലൈംഗിക അവയവങ്ങളുടെ ഫോട്ടോകൾ നടിമാർക്ക് അയച്ചെന്ന ഞെട്ടിക്കുന്ന വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്. സിനിമാ ലൊക്കെഷനുകള്‍ സ്ത്രീകള്‍ക്ക് നേരെ അശ്ലീല കമന്‍റുകള്‍ ഉണ്ടാകുന്നു. മദ്യം മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് ഇവരോട് മോശമായി പെരുമാറുന്നു. സോഷ്യല്‍ മീഡിയയിലൂടെ കടുത്ത സൈബര്‍ ആക്രമണം ഇവര്‍ നേരിടുന്നു. വേതനത്തിലടക്കം ഇത്തരം വിവേചനങ്ങള്‍ നിലനില്‍ക്കുന്നു. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ ബുദ്ധിമുട്ടുന്നു. മൂത്രമൊഴിക്കാന്‍ പോലും ബുദ്ധിമുട്ട് നേരിടുന്നു. പലരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. നായിക ഒഴികെ ഉള്ളവര്‍ക്ക് കാരവന്‍ സൗകര്യമില്ല എന്നിങ്ങനെയാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com