തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര മാറ്റിവെക്കില്ല; മിച്ചമുള്ള തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് ആഘോഷ കമ്മിറ്റി

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്തെ ഔദ്യോഗിക ഓണാഘോഷ പരിപാടികൾ സർക്കാർ ഒഴിവാക്കിയിരുന്നു
തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര മാറ്റിവെക്കില്ല; മിച്ചമുള്ള തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് ആഘോഷ കമ്മിറ്റി
Published on


ചൂരൽമല-മുണ്ടക്കൈ ഉരുള്പൊട്ടലിന്റെ പശ്ചാത്തലത്തിൽ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര മാറ്റിവയ്‌ക്കാൻ കഴിയില്ലെന്ന് ആഘോഷ കമ്മിറ്റി അറിയിച്ചു. ആചാരപരമായ ചടങ്ങായതിനാൽ മാറ്റി വയ്ക്കില്ലെന്നാണ് സംഘാടകരുടെ വിശദീകരണം. ഘോഷയാത്ര നടത്തിയ ശേഷം മിച്ചമുള്ള തുക വയനാട് ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകുമെന്നും കമ്മിറ്റി അറിയിച്ചു.

അത്താഘോഷത്തിനുള്ള തുക ജനങ്ങളിൽ നിന്ന് പിരിച്ചെടുക്കും. കിട്ടുന്ന തുകയിൽ മിച്ചം വരുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകും. അത്താഘോഷ എസ്‌സിക്യൂട്ടീവ് കമ്മറ്റിയാണ് വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്തെ ഔദ്യോഗിക ഓണാഘോഷ പരിപാടികൾ സർക്കാർ ഒഴിവാക്കിയിരുന്നു.

തൃശൂരിലെ പുലിക്കളിയും ഒഴിവാക്കാൻ തീരുമാനിച്ചെങ്കിലും ഒഴിവാക്കാനുള്ള തീരുമാനത്തിനെതിരെ പുലിക്കളി സംഘങ്ങൾ നിവേദനവുമായി എത്തിയിരുന്നു. ആഘോഷങ്ങൾ പരിമിതപ്പെടുത്തി പുലികളി നടത്താൻ അനുവദിക്കണമെന്നും അല്ലാത്തപക്ഷം സംഘങ്ങൾ കടുത്ത സാമ്പത്തിക ബാധ്യത നേരിടേണ്ടി വരുമെന്നുമാണ് പുലിക്കളി സംഘങ്ങൾ തൃശൂർ മേയർക്ക് നൽകിയ നിവേദനത്തിൽ ഉള്ളത്.

വയനാട് ദുരന്തത്തിൽ മരിച്ചവരോടുള്ള ആദരവിന്റെ ഭാഗമായാണ് പുലികളി ഉപേക്ഷിക്കാൻ തൃശൂർ കോർപറേഷൻ തീരുമാനിച്ചത്. സംസ്ഥാന സർക്കാരിന്റെ പ്രത്യേക ഉത്തരവ് വാങ്ങി സർവകക്ഷി യോഗത്തിൽ ചർച്ച ചെയ്താണ് തീരുമാനം എടുത്തത്. ഇതിനെതിരെയാണ് പുലിക്കളി സംഘങ്ങൾ മേയറെ നേരിൽക്കണ്ട് നിവേദനം നൽകിയത്.

തൃശൂരിലെ ഒൻപത് പുലികളി സംഘങ്ങൾ ചേർന്ന് നൽകിയ നിവേദനം അനുഭാവപൂർവം പരിഗണിക്കുമെന്ന് മേയർ എം. കെ. വർഗീസ് അറിയിച്ചു. അടുത്ത ദിവസം ചേരുന്ന കോർപറേഷൻ കൗൺസിൽ യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്നും മേയർ വ്യക്തമാക്കി. നാലാം ഓണ ദിവസമായ സെപ്റ്റംബർ 18നാണ് ഇത്തവണ പുലികളി നടത്താൻ നിശ്ചയിച്ചിരുന്നത്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com