
കേരള മോഡൽ പുനരധിവാസ പാക്കേജിലൂടെ പുതിയ മുണ്ടക്കൈ സൃഷ്ടിക്കുമെന്ന് മന്ത്രി കെ രാജൻ. മുണ്ടക്കൈയുടെ പുനരധിവാസം മൂന്നരക്കോടി മലയാളികളുടെ ഹൃദയത്തിലെ വേദനയാണ്. എല്ലാവരും അംഗീകരിക്കുന്ന ഒരു പുനരധിവാസ പാക്കേജാണ് സർക്കാർ ആഗ്രഹിക്കുന്നത്, എന്നാൽ പദ്ധതി പ്രഖ്യാപിക്കാനുള്ള സമയം ആയിട്ടില്ല എന്നും മന്ത്രി കെ രാജൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.
അവര്‍ക്ക് എന്താണ് നഷ്ടപ്പെട്ടമായതെന്ന് ആദ്യം ചിന്തിക്കണം. അനാഥത്വത്തിലേക്ക് പോയവരെ സനാഥത്വത്തിലേക്ക് തിരിച്ചുകൊണ്ടുവരികയാണ് വേണ്ടത്. വീടും വൈദ്യുതിയും മാത്രം നല്‍കിയാല്‍ മതിയാകില്ല. എല്ലാം നഷ്ടമായവരെ ചേര്‍ത്തു നിര്‍ത്തിയുള്ള സമഗ്ര പാക്കേജാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ലോകം കണ്ട കേരള മോഡല്‍ പുനരധിവാസ പാക്കേജായിരിക്കും വയനാട്ടില്‍ നടപ്പാക്കുക എന്നും മന്ത്രി പറഞ്ഞു.
അവസാനത്തെ മനുഷ്യ ശരീരം എന്നല്ല അവസാനത്തെ ശരീര ഭാഗവും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഇപ്പോൾ പ്രവർത്തിക്കുന്നത്. 31 മൃതദേഹവും 158 ശരീരഭാഗങ്ങളും ഇന്ന് സാംസ്‌കരിക്കും. മൂന്നു മണിക്ക് പുത്തുമലയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ഉച്ചവരെ മൃതദേഹം തിരിച്ചറിയാൻ അവസരം ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.