"തെറ്റ് ആര് ചെയ്താലും സർക്കാർ സംരക്ഷിക്കില്ല'; രഞ്ജിത്ത് വിഷയത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി സജി ചെറിയാന്‍

രാവിലെ നടന്ന വാർത്താസമ്മേളനത്തില്‍ രഞ്ജിത്തിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു മന്ത്രി സ്വീകരിച്ചിരുന്നത്. രഞ്ജിത്ത് രാജ്യം കണ്ട മികച്ച കലാകാരനാണെന്നും നടി മാധ്യമങ്ങളില്‍ നടത്തിയ വെളിപ്പെടുത്തലിന്‍റെ പേരില്‍ ക്രൂശിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു
"തെറ്റ് ആര് ചെയ്താലും സർക്കാർ സംരക്ഷിക്കില്ല'; രഞ്ജിത്ത് വിഷയത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി സജി ചെറിയാന്‍
Published on

ബംഗാളി നടിയുടെ ലൈംഗിക ആരോപണത്തില്‍ ചലച്ചിത്ര അക്കാദമി ചെയർമാന്‍ സ്ഥാനത്ത് നിന്നും രഞ്ജിത്തിനെ നീക്കില്ലെന്ന് നിലപാടെടുത്തതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി സജി ചെറിയാൻ . തെറ്റ് ആര് ചെയ്താലും സംരക്ഷിക്കില്ലെന്നും ആരോപണം തെളിഞ്ഞാൽ നടപടി ഉറപ്പെന്നുമാണ് മന്ത്രിയുടെ പോസ്റ്റ്.

രാവിലെ നടന്ന വാർത്താസമ്മേളനത്തില്‍ രഞ്ജിത്തിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു മന്ത്രി സ്വീകരിച്ചിരുന്നത്. രഞ്ജിത്ത് രാജ്യം കണ്ട മികച്ച കലാകാരനാണെന്നും നടി മാധ്യമങ്ങളില്‍ നടത്തിയ വെളിപ്പെടുത്തലിന്‍റെ പേരില്‍ ക്രൂശിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാന്‍ സ്ഥാനം വഹിക്കുന്നത് രാഷ്ട്രീയ തീരുമാനത്തിന്‍റെ ഭാഗമായാണെന്നും തീരുമാനമെടുക്കേണ്ടത് പാർട്ടിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, രഞ്ജിത്ത് ബാലകൃഷ്ണനെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ സ്ത്രീപക്ഷ പ്രവര്‍ത്തകർ സംയുക്ത പ്രസ്താവനയിറക്കി. ആരോപണത്തില്‍ രഞ്ജിത്തിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് സ്ത്രീപക്ഷ പ്രവര്‍ത്തകരും ഇതേ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

"പൊതുസമൂഹത്തോടും മാധ്യമ സമൂഹത്തോടും അധികാര ഗർവ്വോടും ധാർഷ്ട്യത്തോടുമുള്ള രഞ്ജിത്തിന്‍റെ ഇടപെടലുകൾ കുപ്രസിദ്ധമാണ്. തൊഴിൽ ചെയ്യാൻ വന്ന സ്ത്രീയോട് അവരുടെ അന്തസിനേയും അഭിമാനത്തേയും ക്ഷതമേല്‍പിച്ച് കൊണ്ട് നടത്തിയ അതിക്രമമാണ് വൈകിയാണെങ്കിലും പുറത്തായത്," എന്ന് പ്രസ്താവനയില്‍ പറയുന്നു.

വിവാദങ്ങൾക്ക് മറുപടി നൽകാൻ  രഞ്ജിത്ത് ഇന്ന് മാധ്യമങ്ങളെ കാണുമെന്നാണ് സൂചന. ഉച്ചയ്ക്ക് ശേഷമാകും രഞ്ജിത്തിന്‍റെ പത്രസമ്മേളനം എന്നാണ് ലഭിക്കുന്ന വിവരം. നിലവില്‍ രഞ്ജിത്ത്  വയനാട്ടിലെ റിസോർട്ടിലാണ്. ഇവിടെ വെച്ചാകും പത്രസമ്മേളനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com