കഴക്കൂട്ടത്ത് പതിമൂന്നുകാരിയെ കാണാതായിട്ട് 12 മണിക്കൂർ; തെരച്ചില്‍ ഊർജിതം

കുട്ടി എന്‍ എച്ചിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പൊലീസിനൊപ്പം നാട്ടുകാരും തെരച്ചിലിനായി രംഗത്തുണ്ട്.
കഴക്കൂട്ടത്ത് പതിമൂന്നുകാരിയെ കാണാതായിട്ട്  12 മണിക്കൂർ; തെരച്ചില്‍ ഊർജിതം
Published on
Updated on

തിരുവനന്തപുരം കഴക്കൂട്ടത്ത് താമസിക്കുന്ന അതിഥി തൊഴിലാളിയായ അസം സ്വദേശി അൻവർ ഹുസൈന്‍റെ മകൾ തസ്മീൻ ബീഗത്തെ കാണാതായിട്ട് 12 മണിക്കൂർ. കുട്ടി എന്‍ എച്ചിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പൊലീസിനൊപ്പം നാട്ടുകാരും തെരച്ചിലിനായി രംഗത്തുണ്ട്.

കുടുംബത്തിന്‍റെ പരാതിയില്‍  ഡിസിപി ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിൽ തെരച്ചിൽ നടന്നുകൊണ്ടിരിക്കുകയാണ്. റെയിൽവേ സ്റ്റേഷനിലും സിസിടിവി ദൃശ്യങ്ങളുമടക്കം പരിശോധിക്കുന്നുണ്ട്. ഡോഗ്സ്ക്വാഡ് ഉപയോഗിച്ചും തെരച്ചില്‍ നടക്കുന്നു.

കണിയാപുരം മുസ്ലിം ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയായ തസ്മീനെ ഇന്ന് രാവിലെ 10 മണിക്കാണ് കാണാതായത്. സഹോദരിമാരുമായി വഴക്കിട്ടതിന് തസ്മീനെ അമ്മ ശകാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടി വീട്ടിൽ നിന്ന് ഇറങ്ങി പോയത്. തുടർന്നാണ് കുടുംബം കഴക്കൂട്ടം പൊലീസിൽ പരാതി നൽകിയത്. കുട്ടിക്ക് അറിയാവുന്നത് അസമീസ് ഭാഷ മാത്രമാണ്. മൂന്ന് മാസം മുമ്പാണ് അൻവർ ഹുസൈനും കുടുംബവും തിരുവനന്തപുരത്തെത്തിയത്.

കുട്ടിയെ കുറിച്ച് സൂചന ലഭിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ: 9497960113

News Malayalam 24x7
newsmalayalam.com