
ഹിൻഡൽബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിനെതിരെ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എക്സിൽ പങ്ക് വെച്ച വീഡിയോയിലാണ് രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചത്.
ചെറുകിട നിക്ഷേപകരുടെ സ്വത്ത് സംരക്ഷിക്കാൻ ബാധ്യതയുള്ള സെബിയുടെ വിശ്വാസ്യത ചെയർപേഴ്സണെതിരെയുള്ള ആരോപണങ്ങൾ ഉയർന്നതോടെ ഇല്ലാതായിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. സംയുക്ത പാർലമെൻ്ററി അന്വേഷണത്തോട് സർക്കാർ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലായെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
നിക്ഷേപകർക്ക് കഷ്ടപ്പെട്ട് സമ്പാദിച്ച പണം നഷ്ടപ്പെട്ടാൽ ആര് ഉത്തരം പറയുമെന്നും എന്തുകൊണ്ട് സെബി ചെയർപേഴ്സൺ രാജി വെക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
അദാനി പണമിടപാട് അഴിമതിയിൽ ഉൾപ്പെട്ട വിദേശ സ്ഥാപനങ്ങളിൽ മാധബി ബുച്ചിനും ഭർത്താവിനും ഓഹരിയുണ്ടെന്നാണ് ഹിൻഡൻ ബർഗ് കണ്ടെത്തൽ. അദാനിക്കെതിരായ അന്വേഷണം മന്ദഗതിയിലാക്കിയതിന് പിന്നിലും ഇതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, റിപ്പോർട്ട് തള്ളി സെബിയും അദാനി ഗ്രൂപ്പും രംഗത്തെത്തി.