ഇതാദ്യമായാണ് റഷ്യയിൽ യുദ്ധം നടത്തുകയാണെന്ന് യുക്രെയ്ൻ തുറന്ന് സമ്മതിക്കുന്നത്
റഷ്യയുടെ പടിഞ്ഞാറൻ കുർസ്ക് മേഖലയിൽ തൻ്റെ സൈന്യം ആക്രമണം നടത്തുകയാണെന്ന് യുക്രെയ്‌ൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്കി സമ്മതിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ഇതാദ്യമായാണ് റഷ്യയിൽ യുദ്ധം നടത്തുകയാണെന്ന് യുക്രെയ്ൻ തുറന്ന് സമ്മതിക്കുന്നത്.
ALSO READ: മരിയോപോളിലെ 85 'പട്ടിണി' ദിനങ്ങള്‍ : റഷ്യയുടെ മേൽ യുദ്ധക്കുറ്റം ആരോപിച്ച് പഠന റിപ്പോർട്ട്
2022 ൽ റഷ്യ അധിനിവേശം നടത്തിയതിന് ശേഷം നീതി പുനഃസ്ഥാപിക്കാനുള്ള കീവിൻ്റെ ഓപ്പറേഷന്റെ ഭാഗമായാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധമാരംഭിച്ചതിനു ശേഷം റഷ്യയിലേക്ക് യുക്രെയ്ൻ നടത്തുന്ന ഏറ്റവും വലിയ സൈനിക മുന്നേറ്റം കൂടിയാണ് കുർസ്ക് മേഖലയിലേക്ക് നടത്തിയത്.
നാലു ദിവസം കൊണ്ട് അതിർത്തിയിൽ നിന്ന് 30 കിലോമീറ്റർ ഉള്ളിലേക്ക് യുക്രെയ്ൻ സൈന്യം മുന്നേറിയതായും അദ്ദേഹം പറഞ്ഞു. യുക്രെയ്‌ന്റെ അക്രമണത്തോടെ മേഖലയിൽ റഷ്യ ഫെഡറൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമേ കൂടുതൽ ആയുധങ്ങളും, സൈനികരെയും ഉൾപ്പെടുത്തി പ്രത്യാക്രമണവും ശക്തമാക്കിയിരിക്കുകയാണ്.