എറണാകുളം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ബിജെപി സംസ്ഥാന ജില്ല ഘടകങ്ങളിൽ വൻഅഴിച്ച് പണിക്ക് സാധ്യത. തെരഞ്ഞെടുപ്പ് ഫലം അനകൂലമായാൽ പത്തനംതിട്ട, കോട്ടയം, എറണാകുളം ഈസ്റ്റ് തുടങ്ങി 10 ലധികം ജില്ലകളിലെ പ്രസിഡൻ്റുമാരെ രാജീവ് ചന്ദ്രശേഖരൻ വിഭാഗം മാറ്റിയേക്കും. സംസ്ഥാന ഭാരവാഹികളിലും അഴിച്ച് പണിയുണ്ടാകുമെന്നാണ് സൂചന. അതേസമയം രാജീവ് ചന്ദ്രശേഖരനെതിരെ ദേശീയ നേതൃത്വത്തിന് പരാതി നൽകാൻ ഒരുങ്ങുകയാണ് മുരളീധരൻ വിഭാഗം.
അതേസമയം, കേരളം ആര് ഭരിക്കുമെന്ന് അറിയാൻ ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കി. മെയ് നാല് തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. 43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുക. ഇവിഎമ്മുകൾക്കായി ഒരു ഹാളിൽ 7 മുതൽ 14 വരെ മേശകൾ ക്രമീകരിക്കും. എട്ടേകാലോടെ ആദ്യ ഫലസൂചനകൾ പുറത്തുവരും.
തികഞ്ഞ വിജയ പ്രതീക്ഷയിലാണ് എൽഡിഎഫും യുഡിഎഫും. എക്സിറ്റ് പോൾ ഫലങ്ങൾ എതിരാണെങ്കിലും ഭരണ തുടർച്ച ഉറപ്പെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് ക്യാംപ്. എല്ലാ പ്രവചനങ്ങളിലും മുന്നിലെത്താനായത് യുഡിഎഫിന്റെ പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്. രണ്ട് സീറ്റുകളിലെങ്കിലും വിജയിക്കാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി.