

എറണാകുളം: നടൻ സലിം കുമാറിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മാനസിക വെല്ലുവിളി നേരിടുന്നവരെ പരിഹസിച്ചുകൊണ്ടുള്ള സലിം കുമാറിൻ്റെ പരാമർശമാണ് പരാതിക്ക് കാരണം. നാഷണൽ പ്ലാറ്റ്ഫോം ഫോർ ദി റൈറ്റ്സ് ഓഫ് ദി ഡിസേബിൾഡാണ് പരാതി നൽകിയത്. മാനസിക വെല്ലുവിളി നേരിടുന്നവരുടെ അന്തസിനെ ഹനിക്കുന്നതാണ് പരാമർശമെന്ന് പരാതിയിൽ പറയുന്നു. യുഡിഎഫ് തെരഞ്ഞെടുപ്പ് വേദിയിൽ ആയിരുന്നു സലിം കുമാറിൻ്റെ വിവാദ പരാമർശം. പരാമർശത്തിൻ്റെ ദൃശ്യങ്ങൾ ഉൾപ്പെടെയാണ് പരാതി നൽകിയത്.
കേരളത്തിൽ വികസനമുണ്ടെന്ന് പറയുന്നവരെ മാനസികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് അയക്കണമെന്നാണ് സലിംകുമാർ പ്രചാരണ വേളയിൽ പറഞ്ഞത്. കേരളത്തിലെ മാറ്റങ്ങൾ ഞെട്ടിച്ചുവെന്ന് തന്നോട് സുഹൃത്തിന്റെ മകൻ പറഞ്ഞുവെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാക്കുകളെയാണ് സലിം കുമാർ പരിഹസിച്ചത്. ആ കുട്ടിക്ക് മാനസിക രോഗമാണെന്നും ഊളംപാറയിൽ വെച്ച് കണ്ടുവെന്നും ഷോക്കടിച്ചപ്പോൾ പയ്യന്റെ മാനസിക നില ശരിയായി എന്നുമാണ് സലിംകുമാർ യുഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തിൽ പറഞ്ഞത്. ഇത് മാനസിക വെല്ലുവിളി നേരിടുന്നവർക്കെതിരെയുള്ള പരിഹാസമെന്ന് ചൂണ്ടിക്കാണിച്ചാണ് എൻപിആർഡി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.