കണ്ണൂർ: തളിപ്പറമ്പിലെ കോൺഗ്രസ് വിമതൻ കൊയ്യം ജനാർദനനെ പുറത്താക്കി കെപിസിസി. പാർട്ടി അച്ചടക്കം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നേതൃത്വം ഇടപെട്ടിട്ടും മത്സരത്തിൽ നിന്നും പിന്മാറാത്തതിനെ തുടർന്നാണ് തീരുമാനം. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫാണ് ഇത് സംബന്ധിച്ച് തീരുമാനം അറിയിച്ചത്.
നേരത്തെ തന്നെ കൊയ്യം ജനാർദനനെ പുറത്താക്കുമെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ, നേതാക്കൾ ഇടപെട്ട് ജനാർദനനെ മത്സരത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശക്തമായ ഇടപെടൽ ഉണ്ടായിരുന്നു. ആദ്യ ഘട്ടത്തിൽ ഡിസിസി നേതൃത്വവും കെപിസിസി നേതൃത്വവും കൊയ്യം ജനാർദനനുമായി സംസാരിച്ചു. തളിപ്പറമ്പിൽ കൈപ്പത്തി ചിഹ്നത്തിൽ ഒരു സ്ഥാനാർഥിയില്ലാതെ താൻ പിന്മാറില്ല എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു ജനാർദനൻ.
ഏറ്റവുമൊടുവിൽ കെ.സി. വേണുഗോപാലും സംസാരിച്ചെങ്കിലും ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോകാൻ ജനാർദനൻ തയ്യാറായിരുന്നില്ല.