

ഡൽഹി: കേരളത്തിൽ മുഖ്യമന്ത്രി കസേരയ്ക്കായി പിടിവലി തുടരുന്നതിനിടെ ഡൽഹിയിൽ ഇന്ന് നിർണായക ചർച്ചകൾ. പദവിക്കായി അവകാശവാദം ഉന്നയിക്കുന്ന വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരുമായി ഹൈക്കമാൻഡ് ഇന്ന് ചർച്ച നടത്തും.
പുലർച്ചയോടെ കേരള ഹൗസിലെത്തിയ വി.ഡി. സതീശന് മുദ്രാവാക്യം വിളികളോടെ വന്‍ സ്വീകരണമാണ് കോണ്‍ഗ്രസ്, എൻഎസ്‌യു പ്രവർത്തകർ നല്‍കിയത്. കേക്ക് മുറിച്ചും, തോളിലേറ്റിയും പ്രവർത്തകർ സതീശന് വൻ വരവേല്‍പ്പ് നല്‍കി. എന്നാൽ ഡല്‍ഹിയിലെത്തിയ രമേശ് ചെന്നിത്തല കേരള ഹൗസിലെത്തിയില്ല. പകരം താമസം മറ്റൊരിടത്തേക്ക് മാറ്റി. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഡൽഹിയിലെത്തിയിട്ടുണ്ട്.
രാവിലെ 11 മണിയോടെ നേതാക്കൾ ഓരോരുത്തരായി മല്ലികാർജുൻ ഖാർഗെ ഉൾപ്പടെയുള്ള നേതാക്കളെ കാണും. നേതാക്കൾക്കിടയിൽ സമവായമുണ്ടാക്കി ഉടൻ പ്രഖ്യാപനം നടത്താനാണ് എഐസിസി നീക്കം. തർക്കം പരിഹരിച്ചാൽ ഇന്ന് തന്നെ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.