ആലപ്പുഴ: മൂന്ന് തവണ വിളിച്ചിട്ടും ഫോൺ എടുത്തില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി അമ്പലപ്പുഴയിൽ ജനകീയ സ്വതന്ത്രനായി മത്സരിക്കുന്ന ജി. സുധാകരൻ. സിഎം എന്ന പേരിലാണ് പിണറായി വിജയൻ്റെ പേര് സേവ് ചെയ്തിരിക്കുന്നത്. ആ നമ്പറിൽ നിന്ന് കോൾ വന്നതായി ശ്രദ്ധയിപ്പെട്ടിട്ടില്ലെന്ന് ജി. സുധാകരൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. വാർത്താ സമ്മേളനം വിളിച്ചതിന്റെ തലേന്നാണ് ജില്ലാ സെക്രട്ടേറിയറ്റിലെ അംഗങ്ങൾ തന്റെ വീട്ടിലെത്തിയത്. അവർ മുഖ്യമന്ത്രിയുടെ കോൾ തനിക്ക് കൈമാറിയിട്ടില്ലെന്നും ജി. സുധാകരൻ പറഞ്ഞു.
പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞ ജി. സുധാകരനെ ന്യൂസ് മലയാളത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മുഖ്യമന്ത്രി കടന്നാക്രമിച്ചത്. സുധാകരൻ സ്വീകരിച്ചത് സാധാരണ മനുഷ്യന് നിരക്കാത്ത വഞ്ചനാപരമായ നിലപാടാണ്. മൂന്ന് തവണ ഫോൺ വിളിച്ചിട്ടും അദ്ദേഹം ഫോൺ എടുത്തില്ല. മുഖ്യമന്ത്രി വിളിച്ചെന്ന് ജില്ലാ സെക്രട്ടറി വഴി അറിയിച്ചിട്ടും കോൾ വന്നില്ലെന്ന് കള്ളം പറഞ്ഞു. സുധാകരന്റേത് മുൻകൂട്ടി തീരുമാനിച്ച നീക്കമാണെന്നും മുഖ്യമന്ത്രി ന്യൂസ് മലയാളം ക്രോസ് ഫയറിൽ പറഞ്ഞിരുന്നു. ഇതിനെ തള്ളിയാണ് ഇപ്പോൾ ജി. സുധാകരൻ രംഗത്തെത്തിയത്.
ജി. സുധാകരന്റെ നിലപാട് മാറ്റം തീർത്തും അപ്രതീക്ഷിതമായിരുന്നു. സുധാകരൻ ആലപ്പുഴയിലെ പ്രധാന നേതാവായിരുന്നു. സാധാരണ മനുഷ്യന് നിരക്കാത്ത വഞ്ചനാപരമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. സുധാകരന്റേത് മുൻകൂട്ടി തീരുമാനിച്ച നീക്കമാണ്. ആലപ്പുഴയിലെ പ്രസ്ഥാനത്തിന്റെ വീറ് അവിടെ പ്രകടമാണ്, അവിടെ യാതൊരു ആശങ്കയുമില്ലെന്നും പിണറായി വിജയൻ പറഞ്ഞു. സിപിഐഎമ്മിൽ നിന്ന് ഇത്തരത്തിലുള്ള പുറത്തുപോക്ക് ഒരു പുതിയ രീതിയാണ്. എല്ലാത്തിന്റെയും പിന്നിൽ സ്ഥാനാർഥി ആകണം എന്ന ആഗ്രഹമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.