ആലപ്പുഴ: ജി. സുധാകരന് എതിരെ ആഞ്ഞടിച്ച് അമ്പലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർഥി എച്ച്. സലാം. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം സുധാകരനെ തുറന്നുകാണിക്കും. യഥാർഥ സുധാകരൻ്റെ മുഖം നാട്ടിലെ ജനങ്ങൾ അറിയണമെന്നും, എല്ലാ കാലവും മുഖംമൂടി വച്ച് ജീവിക്കാൻ ആവില്ലെന്നും എച്ച്. സലാം പറഞ്ഞു. സുധാകരനെതിരായുള്ള തെളിവുകൾ വോട്ടെണ്ണലിനു ശേഷം പുറത്തുവിടുമെന്നും എച്ച്. സലാം പറഞ്ഞു.
വലിയ വ്യാജ പ്രചാരണങ്ങൾ തെരഞ്ഞെടുപ്പ് കാലത്ത് സുധാകരൻ നടത്തിയിരുന്നുവെന്ന് എച്ച്. സലാം പറഞ്ഞു. തെരഞ്ഞെടുപ്പിൽ വ്യക്തിപരമായ അധിക്ഷേപം നടത്തിയതിൽ പരാതി നൽകുമെന്നും എച്ച്. സലാം പ്രതികരിച്ചു. എൻഡിഎ സ്ഥാനാർഥി അരുൺ അനിരുദ്ധൻ, ഗണേഷ്, ജയകൃഷ്ണൻ എന്നിവർക്കെതിരെ നിയമനടപടി സ്വീകരിക്കും. യുഡിഎഫ് സ്ഥാനാർഥി പാർട്ടി പ്രവർത്തകരെയും തന്നെയും വ്യക്തിപരമായി അധിക്ഷേപിച്ചു. തീവ്രവാദം ഉണ്ട് എന്ന് പറഞ്ഞു പരത്തി. തീവ്രവാദ ബന്ധം ഉള്ളവർ തന്നെ ബന്ധുക്കൾ ആണെന്ന് പറഞ്ഞു. പൊലീസിലും കോടതി വഴിയും നിയമനടപടി സ്വീകരിക്കും. ക്രിമിനൽ കേസിലെ പ്രതികൾ തന്റെ ബന്ധുക്കളാണെന്ന് പ്രചരിപ്പിച്ചുവെന്നും എച്ച്. സലാം പറഞ്ഞു.