തിരുവനന്തപുരം: വട്ടിയൂർക്കാവിൽ യുഡിഎഫ് റാലിക്ക് കൂലിക്ക് ആളെ വേണമെന്ന എൽഡിഎഫ് സ്ഥാനാർഥി വി.കെ. പ്രശാന്തിന്റെ പ്രസ്താവനയ്ക്കെതിരെ യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരൻ. വിഷയത്തിൽ പ്രശാന്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും പരാതി നല്‍കി. തന്റെ പ്രചാരണത്തിന് കൂലിക്ക് ആളെ ആവശ്യപ്പെട്ടു ആപ്പിൽ പരസ്യം കൊടുത്തെന്ന സിപിഐഎം പ്രചാരണത്തിനെതിരെയാണ് പരാതി. തോൽക്കുമെന്ന ഭയത്താലാണ് സിപിഐഎം ഇങ്ങനെ ചെയ്യുന്നത്. വി.കെ. പ്രശാന്ത് ആണ് ഇതിനു പിന്നിലെന്നും മുരളീധരന്‍ ആരോപിച്ചു.
കൂലിക്ക് ആളെ നിർത്തേണ്ട ഗതികേണ്ട് തനിക്ക് ഉണ്ടായിട്ടില്ല. വി.കെ. പ്രശാന്തിന്റെ കുടിലതന്ത്രമാണ് ഇതിന് പിന്നിൽ. യുഡിഎഫിനെ താറടിക്കാൻ ഗൂഢാലോചന നടക്കുന്നുവെന്നും തെരഞ്ഞെടുപ്പ് ജീവിതത്തിൽ ഇങ്ങനെ ഒരു തറ വേല കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കൂലിക്ക് ആളെ എടുക്കാൻ പരസ്യം കൊടുത്തത് കോൺഗ്രസ് തന്നെയാകാമെന്നാണ് വി.കെ. പ്രശാന്തിന്റെ പ്രതികണം.
സ്ഥാനാർഥിക്കൊപ്പം കൂടെപ്പോകാൻ ആളില്ല. പ്രവർത്തിക്കാൻ ആളില്ലാത്തതുകൊണ്ട് ആളെ കൂട്ടാൻ പരസ്യമിട്ടു. എന്നിട്ട് ആരോപണം എൽഡിഎഫ് സ്ഥാനാർഥിയുടെ തലയിലിടുന്നു. വട്ടിയൂർക്കാവിൽ രണ്ടാം സ്ഥാനത്ത് ബിജെപി ആയിരിക്കും. മുരളീധരനെ പോലെ ഒരാൾ തനിക്കെതിരെ ഇങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.