

കാസർഗോഡ്: കോൺഗ്രസിലെ മുഖ്യമന്ത്രി നിർണയവുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയുമായി എഐസിസി നിരീക്ഷകരോട് കൃത്യമായ നിലപാട് അറിയിച്ചിട്ടുണ്ടെന്ന് ഉദുമ നിയുക്ത എംഎൽഎ കെ. നീലകണ്ഠൻ. രേഖയിൽ ബ്ലാങ്ക് വന്നത് എങ്ങനെ എന്ന് അറിയില്ല. ഇതുസംബന്ധിച്ച് ഇന്ന് രാവിലെ പ്രതിപക്ഷ നേതാവുമായി സംസാരിച്ചെന്നും മുകുൾ വാസ്നിക്കിന് ഇത് സംബന്ധിച്ച പരാതി മെയിൽ അയച്ചെന്നും കെ. നീലകണ്ഠൻ വ്യക്താമാക്കി. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കേണ്ടത് ജനഹിതം അനുസരിച്ചായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പുറത്തുവന്ന രഹസ്യ പട്ടികയുടെ വസതുതയെപ്പറ്റി തനിക്ക് അറിയില്ലെന്നായിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രതികരണം. പുറത്തുവന്നത് മുകുള്‍ വാസ്‌നിക്കിന്റെ കൈയിലുള്ള പട്ടികയാണോ എന്ന് അറിയില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. തീരുമാനം ഹൈക്കമാൻഡിന് വിടുകയാണ് താൻ ചെയ്തതെന്നും സണ്ണി ജോസഫ് ന്യൂസ് മലയാളത്തോട് പറഞ്ഞു.
എല്ലാ ഘടങ്ങളും പരിശോധിച്ച ശേഷമാണ് ഹൈക്കമാൻഡ് തീരുമാനമെടുക്കുക. എംഎൽഎമാരുടെ അഭിപ്രായത്തിന് പുറമേ എംപിമാരുടെയും മുതിർന്ന നേതാക്കളുടെയും മുൻ പ്രസിഡൻ്റുമാരുടെയും രാഷ്ട്രീയകാര്യ സമിതി നേതാക്കളുടെയും ഘടകക്ഷികളുടെയുമെല്ലാം അഭിപ്രായം തേടിയിട്ടുണ്ട്. ഇതിന്റെ എല്ലാം അടിസ്ഥാനത്തിലാകും ഹൈക്കമാൻഡ് ഉചിതമായ തീരുമാനമെടുക്കുക. ഉടൻ തന്നെ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.