ഡൽഹി: കോൺഗ്രസ് ഹൈക്കമാൻഡ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രതികരണവുമായി കെ. സുധാകരൻ. രാഹുൽ ഗാന്ധിയെ കണ്ടതിൽ അതീവ സന്തോഷമുണ്ട്. തനിക്ക് ചില ഉറപ്പുകൾ തന്നിട്ടുണ്ട്. അത് എപ്പോൾ പ്രാവർത്തികമാകും എന്നറിയില്ലെന്നും പ്രാവർത്തികമായാൽ സന്തോഷമെന്നുമായിരുന്നു കെ. സുധാകരൻ്റെ പ്രതികരണം.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചെന്നിത്തലയെ നിർദേശിച്ചതിൽ ഉറച്ച് നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ മത്സരിക്കാത്തത് പാർട്ടി ആവശ്യപ്പെട്ടത് കൊണ്ടാണ്. ചില സഹായങ്ങൾ പാർട്ടി നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. അത് പ്രാവർത്തികമാകുമോ എന്നറിയില്ല. പ്രാവർത്തികമായാലും ഇല്ലെങ്കിലും സന്തോഷം. താൻ പാർട്ടിക്ക് വിധേയനാണെന്നും കെ. സുധാകരൻ പറഞ്ഞു.
കുടുംബത്തോടൊപ്പമെത്തിയാണ് രാഹുല്‍ ഗാന്ധിയെയും മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും സുധാകരൻ സന്ദർശിച്ചത്. യഥാര്‍ഥ കോണ്‍ഗ്രസ് പോരാളിയാണ് സുധാകരനെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം രാഹുല്‍ ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ജനങ്ങൾക്കായി ജീവിതം പോരാട്ടമാക്കി മാറ്റിയ വ്യക്തിയാണ് കെ. സുധാകരൻ. യഥാർഥ കോൺഗ്രസ് പോരാളിയുടെ ശക്തിയും വിശ്വസ്തതയും അദ്ദേഹത്തിനുണ്ടെന്നും കേരളത്തിൽ 100 സീറ്റ് നേടി യുഡിഎഫ് വൻ വിജയം നേടുമെന്നും രാഹുൽ ഗാന്ധി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.
തനിക്ക് കാര്യമായ ചുമതല നൽകണമെന്ന ആവശ്യമറിയിക്കാനാണ് സുധാകരനെത്തിയത് എന്ന തരത്തിലാണ് പുറത്തുവരുന്ന റിപ്പോർട്ട്. അക്കാര്യത്തിൽ ഖാർഗെ എന്ത് നിലപാടെടുക്കും എന്നതിൽ സംശയമുണ്ട്. ഹൈക്കമാൻഡിന് സുധാകരനുമായി അത്തരത്തിലൊരു ചർച്ചയ്ക്ക് താൽപ്പര്യമില്ല എന്ന തരത്തിലാണ് കോൺഗ്രസ് ഹൈക്കമാൻഡ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. നേരത്തെ ഫോണിലും കോഴിക്കോട്ടെ തെരഞ്ഞെടുപ്പ് പരിപാടിക്ക് വന്നപ്പോഴും സുധാകരൻ ഖാർഗെയുമായി സംസാരിച്ചിരുന്നു.
സ്ഥാനാര്‍ഥി നിര്‍ണയഘട്ടത്തില്‍ സീറ്റ് നിഷേധിച്ചതിനു പിന്നാലെ കെ. സുധാകരന്‍ പാർട്ടിയോട് ഇടഞ്ഞു നിന്നിരുന്നു. എന്നാല്‍ ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ താന്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നും സ്വതന്ത്രനായി മത്സരിക്കില്ലെന്നും സുധാകരന്‍ വ്യക്തമാക്കുകയായിരുന്നു.