തിരുവനന്തപുരം: കേരളത്തിലെ മഹാവിജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തിനായി ചരടുവലികൾ ആരംഭിച്ച് കോൺഗ്രസ് നേതാക്കൾ. സീനിയോരിറ്റി പരിഗണിക്കണം എന്നാണ് രമേശ് ചെന്നിത്തല വിഭാഗം പറയുന്നത്. എന്നാൽ ഘടകക്ഷികളെ ഒപ്പം കൂട്ടിയുള്ള നീക്കങ്ങളാണ് വി.ഡി. സതീശൻ നടത്തുന്നത്. അതേസമയം കൂടുതൽ പാർലമെൻ്ററി നേതാക്കളുടെ പിന്തുണ എന്ന പാരമ്പര്യ മാനദണ്ഡം പരിഗണിക്കണം എന്നാണ് കെ.സി. അനുകൂലികളുടെ നിലപാട്. കൂടുതൽ എംഎൽഎമാരും പിന്തുണയ്ക്കുന്നതും കെ.സി. വേണുഗോപാലിനെയാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി കെ.സി വേണുഗോപാലും വ്യക്തമാക്കിയിരുന്നു.
മന്ത്രിസഭാ രൂപികരണ ചർച്ചകൾക്കായി ഹൈക്കമാൻഡ് പ്രതിനിധികൾ ഇന്ന് സംസ്ഥാനത്തെത്തും. ഘകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിലും ചർച്ച നടക്കും. ഡൽഹിയിൽ വച്ചാകും അന്തിമ തീരുമാനം കൈക്കെള്ളുക. പാർലമെന്ററി പാർട്ടി യോഗവും രണ്ട് ദിവസത്തിനുള്ളിൽ നടക്കും.
എഐസിസി നിരീക്ഷകരെയും ഇന്ന് പ്രഖ്യാപിച്ചേക്കും. തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംഎൽഎമാരുടെ യോഗത്തിലേക്ക് ഹൈക്കമാൻഡ് നിരീക്ഷകരെയും അയക്കും. നിരീക്ഷകർ നിയുക്ത എംഎൽഎമാരെ നേരിട്ട് കാണും. മുഖ്യമന്ത്രി പദത്തിലേക്കുള്ള ചർച്ചകളിൽ നിലപാടറിയാനാണ് എംഎൽഎമാരെ നേരിട്ട് കാണുന്നത്.
ഇന്നും നാളെയുമായി കോൺഗ്രസ് പ്രതിനിധികളുമായി ചർച്ച നടത്തുമെന്നാണ് വിവരം. സംസ്ഥാനത്ത് യുഡിഎഫ് തരംഗം സൃഷ്ടിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വി.ഡി. സതീശനാണ് മുൻതൂക്കമെങ്കിലും മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും സാധ്യതാ പട്ടികയിലുണ്ട്.