കോഴിക്കോട്: മാറാടും പണം നൽകി വോട്ടുപിടിക്കാൻ ശ്രമിച്ചുവെന്ന് പരാതി. പി.വി. അൻവറിന് വോട്ട് ചെയ്യണമെന്ന് പ്രാദേശിക കോൺഗ്രസ് നേതാവ് ആവശ്യപ്പെട്ടെന്നാണ് പരാതി. എൽഡിഎഫിൻ്റെ ബൂത്ത് എജൻ്റായി ഇരിക്കരുത് എന്ന് ആവശ്യപ്പെട്ടെന്നും 2000 രൂപ വാഗ്ദാനം ചെയ്തെന്നും മാറാട് സ്വദേശി സ്വാമിനാഥന്റെ പരാതിയിൽ പറയുന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സജീവൻ, നിലമ്പൂരിൽ നിന്ന് വന്ന ഒരാളും ചേർന്നാണ് സ്വാമിനാഥന്റെ പലചരക്ക് കടയിലെത്തിയത്. സ്വാമിനാഥൻ മുൻ കോൺഗ്രസ് പ്രവർത്തകനായിരുന്നു. പിന്നീടാണ് എൽഡിഎഫിൽ ചേർന്നത്. സ്വാമിനാഥനോട് തിരിച്ച് കോൺഗ്രസിലേക്ക് വരണമെന്നും എൽഡിഎഫിൻ്റെ ബൂത്ത് എജൻ്റായി ഇരിക്കരുത് എന്നും ആവശ്യപ്പെട്ടാണ് 2000 രൂപ വാഗ്ദാനം ചെയ്തത്. എന്നാൽ, സ്വാമിനാഥൻ അത് നിരസിച്ചപ്പോൾ കടയിൽ ആ നോട്ട് വച്ച് മടങ്ങുകയായിരുന്നു. ഇതിന് പിന്നാലെ സ്വാമിനാഥൻ പൊലീസിൽ പരാതി നൽകി.
കഴിഞ്ഞ ദിവസം മന്ത്രിയും എൽഡിഎഫ് സ്ഥാനാർഥിയുമായ മുഹമ്മദ് റിയാസ് ഇക്കാര്യം സൂചിപ്പിച്ചിരുന്നു. എതിർ സ്ഥാനാർഥിയായ അൻവർ തെരഞ്ഞെടുപ്പിൽ വോട്ട് പിടിക്കുന്നതിനായി വലിയ തോതിൽ പണമൊഴുക്കുന്നുവെന്നാണ് റിയാസ് പറഞ്ഞത്.