

ഇടുക്കി: 2018-ലെ പ്രളയവുമായി ബന്ധപ്പെട്ട ആരോപണം വ്യാജമെന്ന് തെളിയിച്ചാൽ രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കാമെന്ന് മാത്യു കുഴൽനാടൻ. തെരഞ്ഞെടുപ്പിൽ ജയിച്ചാൽ എംഎൽഎ സ്ഥാനം രാജിവയ്ക്കാനും തയ്യാറാണ്. പുറത്തുവിട്ട ശബ്ദരേഖ എഐ ഓഡിയോ എങ്കിൽ നിയമനടപടി സ്വീകരിക്കട്ടെ എന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
മേരി മാതാ കൺസ്ട്രക്ഷൻ കമ്പനി ഏതാണെന്ന് വ്യക്തമാക്കേണ്ടത് കെ. കൃഷ്ണൻ കുട്ടി ആണെന്നും മാത്യു കുഴൽനാടൻ ചൂണ്ടിക്കാട്ടി. താൻ കോടതിയിൽ പോകുന്നത് പണിയെടുത്ത് ജീവിക്കാനാണ്. തനിക്ക് കിട്ടുന്നത് പണി എടുത്തുള്ള പണമാണ്. കോടതിയിൽ കേസ് ജയിച്ചിട്ടുമുണ്ട് തോറ്റിട്ടുമുണ്ട് എന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
പ്രളയം കൊണ്ട് ലാഭം ഉണ്ടായത് സിപിഐഎമ്മിനും നഷ്ടപ്പെട്ടത് ജനങ്ങൾക്കുമാണ്. സമയബന്ധിതമായി ഡാം തുറന്നിരുന്നെങ്കിൽ പ്രളയം ഉണ്ടാകുമായിരുന്നില്ല. മുഖ്യമന്ത്രിയുടെ കീഴിലാണ് ദുരന്തനിവാരണം വരുന്നത്. ഇതിലെല്ലാം മുഖ്യമന്ത്രിയുടെ അറിവുണ്ടെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.
2018ലെ പ്രളയം കരിമണൽ ലോബിക്ക് വേണ്ടി പിണറായി സർക്കാർ ഉണ്ടാക്കിയതാണ് എന്നായിരുന്നു മാത്യു കുഴൽനാടൻ്റെ ആരോപണം. മേരി മാത കൺസ്ട്രക്ഷൻ കമ്പനിക്ക് വേണ്ടിയാണ് തോട്ടപ്പള്ളി സ്പിൽ വേ തുറക്കാതിരുന്നത്. ഡാം തുറക്കാഞ്ഞത് ഉദ്യോഗസ്ഥരുടെ അഴിമതിയെന്നും മാത്യു കുഴൽനാടൻ ആരോപിച്ചിരുന്നു.
ആദ്യ പിണറായി മന്ത്രിസഭയിലെ ജലസേചന മന്ത്രിയായിരുന്ന മാത്യു ടി. തോമസ് മേരിമാതാ കണ്‍സ്ട്രക്ഷന്‍ എന്ന സ്വകാര്യ കമ്പനികൾക്ക് ലാഭം ഉണ്ടാക്കാൻ തോട്ടപ്പള്ളി സ്പിൽവേ തുറക്കുന്നത് ഒരു മാസം വൈകിപ്പിച്ചെന്നായിരുന്നും മാത്യു കുഴൽനാടൻ പറഞ്ഞത്. തെളിവായി കെ. കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖയും മാത്യു കുഴൽനാടൻ വാർത്ത സമ്മേളനത്തില്‍ പുറത്തുവിട്ടിരുന്നു.
ശബ്ദരേഖ തൻ്റേതല്ലെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി പ്രതികരിച്ചു. എഐ ആണോയെന്ന് സംശയം ഉണ്ട്. ഇതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ട്. നിയമനടപടി സ്വീകരിക്കുമെന്നും കൃഷ്ണൻകുട്ടി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഡിയോ വരെ വ്യാജമായി ഉണ്ടാക്കുന്നുണ്ട്. ഇപ്പോൾ പുറത്ത് വന്ന ശബ്‌ദരേഖ തൻ്റേതല്ലെന്ന് ഉറപ്പാണ്. താനല്ല, മാത്യു ടി. തോമസാണ് ഉന്നം. തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ കൃത്രിമമായി നിർമിച്ച ഓഡിയോയാണ് ഇതെന്നും കൃഷ്ണൻകുട്ടി പറഞ്ഞു.