

മലപ്പുറം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിന് 20 സീറ്റ് ഉറപ്പെന്ന് വിലയിരുത്തലുമായി സംസ്ഥാന നേതൃത്വം. അനുകൂല തരംഗമാണെങ്കിൽ 22 സീറ്റ് വരെ നേടാനാകുമെന്നാണ് ലീഗ് ആത്മ വിശ്വാസം പ്രകടിപ്പിക്കുന്നത്. മലപ്പുറത്തും കാസർഗോഡും മത്സരിച്ച മുഴുവൻ സീറ്റുകളിലും ജയിക്കുമെന്നാണ് ലീഗ് കരുതുന്നത്.
അഴീക്കോട്, കോഴിക്കോട് സൗത്ത്, തിരുവമ്പാടി, കുന്ദമംഗലം, താനൂർ, കളമശ്ശേരി, കുറ്റ്യാടി ഉൾപ്പെടെയുള്ള മണ്ഡലങ്ങൾ ഇത്തവണ തിരിച്ചു പിടിക്കുമെന്ന് ലീഗ് പറഞ്ഞു. മുൻ മന്ത്രി ഇഹ്രാഹിം കുഞ്ഞിൻ്റെ മകൻ മത്സരിക്കുന്ന കളമശ്ശേരിയിൽ ലീഗ് ജയിക്കുമെന്ന് പ്രചാരണ ഘട്ടത്തിൽ തന്നെ ലീഗ് വിലയിരുത്തിയിരുന്നു.
ലീഗിന് വിജയ സാധ്യതയിൽ സംശയമുള്ളത് കടുത്ത മത്സരം നടന്ന പേരാമ്പ്ര, ഗുരുവായൂർ മണ്ഡലങ്ങളിലാണ്. ചേലക്കരയിലും പുനലൂരിലും അട്ടിമറി സാധ്യതയില്ലെന്നും ലീഗ് വിലയിരുത്തുന്നു.