ആലപ്പുഴ: കുട്ടനാട്ടിൽ വോട്ടിന് നോട്ട് ആരോപണവുമായി എൽഡിഎഫ് സ്ഥാനാർഥി തോമസ് കെ. തോമസ്. യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാനെതിരെ ആണ് ആരോപണം. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഗൂഗിൾ പേയിലൂടെ പണം നൽകി എന്നാണ് പരാതി. വോട്ടർമാർക്ക് പണം കൊടുക്കുന്നതിന്റെ ദൃശ്യങ്ങൾ അടക്കം ചേർത്ത് ചീഫ് ഇലക്ഷൻ ഓഫീസർക്ക് പരാതി നൽകി. ഇടനില നിന്ന രമേശ് ചെന്നിത്തലയും കൊടുക്കുന്നിൽ സുരേഷും പണം വാങ്ങിയെന്നും തോമസ് കെ. തോമസ് ആരോപിച്ചു.
യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാൻ നേരിട്ട് പണം നൽകുന്നതിൻ്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഈ ദൃശ്യങ്ങൾ വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടുകൊണ്ട് എൽഡിഎഫ് സ്ഥാനാർഥി തോമസ് കെ. തോമസും കുട്ടനാട് ഏരിയ കമ്മിറ്റിയും അടക്കമുള്ളവർ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്.
കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൻ്റെ സ്ഥാനാർഥിയായ റെജി ചെറിയാന് കുട്ടനാട്ടിൽ സീറ്റ് നൽകുന്നതിന് മുൻപ് തന്നെ സീറ്റ് പെയ്മെൻ്റ് സീറ്റാകാനുള്ള സാധ്യതകൾ ആരോപിക്കപ്പെട്ടിരുന്നു. തുടർന്ന് റെജി ചെറിയാനെ സ്ഥാനാർഥിയാക്കിയതിന് പിന്നാലെ എതിർപ്പുമായി ഒരു വിമത വിഭാഗം വരികയും വിമത സ്ഥാനാർഥിയായി സജി ജോസഫ് നിൽക്കുകയും ചെയതിരുന്നു. തുടർന്ന് സജി ജോസഫ് പത്രിക സമർപ്പിക്കാതിരുന്നത് അദ്ദേഹത്തിനും റെജി ചെറിയാൻ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചതോടെയെന്ന ആരോപണവും ഉയർന്നിരുന്നു.