

കൊച്ചി: കഴിഞ്ഞ പത്ത് വർഷത്തെ വികസന നേട്ടങ്ങൾ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളത്ത് മാധ്യമപ്രവർത്തകരെ കാണുകയായിരുന്നു അദ്ദേഹം. പത്ത് വർഷങ്ങൾ വികസനത്തിൻ്റേതായിരുന്നുവെന്നും വാഗ്ദാനങ്ങളുടെ രാഷ്ട്രീയമല്ലെന്നും വിവിധ ദുരന്തങ്ങളെ ഇക്കാലയവിൽ സംസ്ഥാനം അതിജീവിച്ചുവെന്നും പിണറായി വിജയൻ പറഞ്ഞു.
കിഫ്ബി പിന്തുണയോടെ കൊച്ചിയിലെ ആറു പ്രധാന കനാലുകൾ ഗതാഗത യോഗ്യമാക്കുമെന്നും മാലിന്യ സംസ്കരണം, അഴുക്ക് ചാൽ ശൃംഖല എന്നിവയിൽ സമഗ്രമായ ഇടപടൽ നടത്തി മാലിന്യ മുക്ത കേരളം നടപ്പാക്കുക എന്നതാണ് ലക്ഷ്യമെന്നും ഇൻഫോപാർക്ക്, സ്മാർട് സിറ്റി എന്നിവ കേന്ദ്രീകരിച്ച് കൊച്ചിയെ ഐടി ഹബ്ബാക്കി ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്റ്റാർട്ടപ്പ് മേഖലയിൽ കേരളം മികച്ച നേട്ടം കൈവരിച്ചുവെന്നും 77000 തൊഴിലുകൾ ഇതിലൂടെ സൃഷ്ടിക്കാൻ കഴിഞ്ഞുവെന്നും വ്യവസായ രംഗത്ത് കേരളം കൈവരിച്ച മുന്നേറ്റം ചരിത്രപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ സൗഹൃദമല്ലെന്ന വിമർശനങ്ങൾ മറികടന്ന് രാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറിയെന്നും അദ്ദേഹം പറഞ്ഞു .
ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങിങ് 2016ൽ കേരളം 28ാം സ്ഥാനത്തായിരുന്നുവെന്നും അവിടെ നിന്നാണ് ഒന്നാം സ്ഥാനത്തെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംരംഭക വർഷം പദ്ധതിയിലൂടെ 28000 കോടി രൂപയുടെ നിക്ഷേപം കേരളത്തിലെത്തിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.