എറണാകുളം: എസ്ഡിപിഐ - സിപിഐഎം ബന്ധം ആവർത്തിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ധാരണയുണ്ടാക്കിയത് മുഖ്യമന്ത്രി നേരിട്ടാണ്. മങ്കടയിലും വേങ്ങരയിലും സിപിഐഎം കളത്തിലിറക്കിയിരിക്കുന്നത് എസ്ഡിപിഐ സ്ഥാനാർഥികളെ. യുഡിഎഫിന്റെ മുഖ്യമന്ത്രി ആരാകും എന്ന ചർച്ചകൾക്ക് ഇപ്പോൾ പ്രസക്തിയില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.
നൂറ് സീറ്റുകളിലധികം നേടി യുഡിഎഫ് വിജയിക്കുമെന്നും ചെന്നിത്തല ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുഡിഎഫിന് അനുകൂലമായ സാഹചര്യം നില നിൽക്കുന്നു. മുഖ്യമന്ത്രിയും പ്രവർത്തകരും പ്രകടിപ്പിക്കുന്നത് പരാജിതരുടെ അമിതാത്മവിശ്വാസമാണ്. സർക്കാർ മാറണം എന്നാണ് ജനങ്ങളുടെ ആഗ്രഹം. കോടതിയിൽ ഒരു കേസ് കൊടുക്കാൻ വരെ നികുതി ഏർപ്പെടുത്തിയ ഒരു സർക്കാർ ആണ് ഇവിടെയുള്ളത്. അതിദരിദ്രർ മാറി എന്ന് പറയുന്നുണ്ട്. എന്നാൽ, മാർക്സിസ്റ്റ് നേതാക്കന്മാരുടെ ദാരിദ്ര്യം മാറി എന്നല്ലാതെ ഒന്നും മാറിയില്ല. ശബരിമലയിലെ യുവതി പ്രവേശനം നടപ്പാക്കിയത് ഇന്നത്തെ മുഖ്യമന്ത്രിയാണ്. ആ നിലപാട് മുഖ്യമന്ത്രി ഇപ്പോഴും മാറ്റിയിട്ടില്ല. ദേവസ്വം മന്ത്രി പറയുന്നത് വിശ്വാസികളുടെ ഒപ്പമെന്നാണ്. കാപട്യം നിറഞ്ഞ നിലപാട് ആണ് സർക്കാർ സ്വീകരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
അഴിമതിക്കെതിരായ തൻ്റെ പോരാട്ടത്തെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പരിഹസിച്ചതായും ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ തെരെഞ്ഞടുപ്പ് മഹാമാരിയുടെ നടുവിലായിരുന്നു. കഴിഞ്ഞ തെരെഞ്ഞടുപ്പിലും സിപിഐഎം - ബിജെപി കൂട്ടുകെട്ട് ഉണ്ടായതായും ചെന്നിത്തല പറഞ്ഞു.