പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാലക്കാട് വെച്ച് ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവവത്തിൽ രമേശ് പിഷാരടിയുടെ മൊഴി രേഖപ്പെടുത്തും. സംഭവത്തിൽ പാലക്കാട് മുൻസിപ്പാലിറ്റിയിലെ ബിജെപി കൗൺസിലർ സിന്ധു രാജൻ ഉൾപ്പെടെ മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
വടക്കന്തറയിൽ വച്ച് നടന്ന തെരഞ്ഞെടുപ്പ് പര്യടനത്തിനിടെയാണ് രമേശ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞത്. ബിജെപിയുടെ ശക്തി കേന്ദ്രത്തിൽ വോട്ട് ചോദിക്കാൻ വരേണ്ടതില്ലെന്ന് പറഞ്ഞായിരുന്നു തടഞ്ഞുവച്ചത്. പിന്നീട് രമേഷ് പിഷാരടി അവിടെ നിന്ന് മടങ്ങുകയായിരുന്നു. യാതൊരു പ്രകാപനവും ഇല്ലാതെയാണ് തടഞ്ഞത്. ജനാധിപത്യ സംവിധാനത്തിന് എതിരെയുള്ള നടപടിയാണ് ഉണ്ടായതെന്നും രമേഷ് പിഷാരടി പ്രതികരിച്ചിരുന്നു.
പാലക്കാട്ടെ ഭൂരിഭാഗം സ്ഥലങ്ങളും യുഡിഎഫിൻ്റെ ശക്തി കേന്ദ്രങ്ങളാണ്. അവിടെ ബിജെപിയടക്കം എല്ലാ പാർട്ടികൾക്കും സുഖമായി വോട്ട് ചോദിക്കാനായി പ്രവേശിക്കാം. ചെറിയൊരു പ്രദേശത്ത് ശക്തിയുണ്ടെന്ന് കരുതി അവിടെ മറ്റ് പാർട്ടികൾ വോട്ട് ചോദിച്ച് വരരുത് എന്ന് പറയുന്നത് ജനാധിപത്യ വിരുദ്ധമായ കാര്യമാണ്. അത് എന്നെ വല്ലാതെ ആശങ്കപ്പെടുത്തുന്നതും വല്ലാതെ വേദനപ്പിക്കുകയും ചെയ്ത സംഭവമാണെന്നും രമേശ് പിഷാരടി വ്യക്തമാക്കി.
പിഷാരടി നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൻ്റെ പേരിലാണ് തടഞ്ഞതെന്നാണ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ്റെ വിശദീകരണം. സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടാൽ അത് അവരുടെ വ്യക്തിപരമായ കാര്യമെന്നാണ് പിഷാരടി പറഞ്ഞത്. ഇത് അംഗീകരിക്കാനാകില്ല. യുഡിഎഫ് സ്ഥാനാർഥിയുടേത് വേട്ടക്കാരനൊപ്പം നിൽക്കുന്ന സമീപനമാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞിരുന്നു.
വോട്ട് ചോദിക്കാനുള്ള അവകാശം എല്ലാ സ്ഥാനാര്‍ഥികള്‍ക്കുമുണ്ട്. അത് തടയാനുള്ള അധികാരം ആര്‍ക്കുമില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി എന്‍എംആര്‍ റസാഖ് പ്രതികരിച്ചു. സൗഹൃദ അന്തരീക്ഷം തകര്‍ക്കുന്ന ഒരു പ്രവൃത്തിയും മുന്നണികളുടെ ഭാഗത്ത് നിന്ന് ഉണ്ടാവാന്‍ പാടില്ല. പാലക്കാട്ടുകാര്‍ ഒന്നാണ് എന്ന ചിന്തയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകണമെന്നും റസാഖ് വ്യക്തമാക്കിയിരുന്നു.
പിഷാരടിയെ തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചത് ബിജെപിയുടെ അസഹിഷ്ണുതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. മറ്റുള്ള സ്ഥലങ്ങളിൽ ബിജെപി നടപ്പാക്കുന്നതിന്റെ സാമ്പിളാണ് പാലക്കാട് നടന്നത്. കേരളത്തിൽ വേരുറപ്പിച്ചാൽ എത്രത്തോളം ദോഷമുണ്ടാകുമെന്നതിന്റെ തെളിവാണ് ഇതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
താൻ യാതൊരു സ്ത്രീവിരുദ്ധ പരാമർശവും നടത്തിയിട്ടില്ലെന്നും ബിജെപി കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും രമേഷ് പിഷാരടി പറഞ്ഞു. വെള്ളം കലക്കി മീൻ പിടിക്കാനാണ് അവർ ശ്രമിക്കുന്നത്. തെരുവിൽ ഇറങ്ങിയുള്ള പ്രതിഷേധം വേണ്ട എന്നത് തന്റെ വ്യക്തിപരമായ നിർദേശം ആയിരുന്നു. മുഖ്യമന്ത്രി അടക്കമുള്ളവർ ഇതിനെ അപലപിച്ചു. എന്നാൽ എൻഡിഎ നേതാക്കൾ ആരും ഇത് മോശമായി എന്ന് പറയാൻ തയ്യാറായിട്ടില്ലെന്നും രമേഷ് പിഷാരടി ചൂണ്ടിക്കാട്ടിയിരുന്നു.