എറണാകുളം: ഡീൽ ആരോപണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നേരെ തിരിഞ്ഞ് എസ്ഡിപിഐ. വി.ഡി. സതീശനും ബിജെപിയുമായി ഡീലെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത് ആരോപിച്ചു. സതീശനോടൊപ്പം ഉള്ളവരെ വിജയിപ്പിക്കാനും മറ്റുള്ള കോൺഗ്രസ് സ്ഥാനാർഥികളെ തോൽപ്പിക്കാനുമാണ് ഡീലെന്നും ആരോപണം. വി.ഡി. സതീശന് ചില താൽപര്യങ്ങളുണ്ടെന്നും അദ്ദേഹത്തിന് മുഖ്യമന്ത്രിയാകാൻ സതീശനെ അനുകൂലിക്കുന്നവരെ നിർത്തിയാണ് ബിജെപിയുമായി ഡീലെന്ന് അൻസാരി പറഞ്ഞു.
നേമത്ത് വോട്ട് വേണ്ടെന്ന് ശിവൻകുട്ടി പറഞ്ഞിട്ടില്ല, ശിവൻകുട്ടിക്ക് വോട്ട് ചെയ്യുമെന്നും അൻസാരി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ശിവൻകുട്ടിക്ക് പിന്തുണ നൽകിയിരുന്നു. മുസ്ലീം ലീഗ് അടക്കമുള്ള സംഘടനകൾ അന്ന് ശിവൻകുട്ടി പരാജയപ്പെടുമെന്ന വിലയിരുത്തൽ നൽകി യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞിരുന്നു. എന്നാൽ, എസ്ഡിപിഐ നടത്തിയ പഠനത്തിൽ ശിവൻകുട്ടി തന്നെ വിജയിക്കുമെന്ന് ബോധ്യമുണ്ടായിരുന്നു. മഞ്ചേശ്വരത്ത് നിലപാട് സ്വീകരിച്ചിട്ടില്ലെന്നും അൻസാരി ന്യൂസ് മലയാളത്തോട് പറഞ്ഞു. കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.