കണ്ണൂർ: വയനാട് ഭവന നിർമാണ ഫണ്ടിനെ കുറിച്ചുള്ള ചോദ്യങ്ങളോട് നീരസം പ്രകടിപ്പിച്ച് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. ഫണ്ടിനെ കുറിച്ച് എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞതാണ്. ബാലിശവും അടിസ്ഥാന രഹിതവുമായ കാര്യങ്ങളാണ് സിപിഐഎം ഉന്നയിക്കുന്നത്. വീട് പണി തുടങ്ങി കഴിഞ്ഞല്ലോ എന്ന വി.ഡി. സതീശൻ്റെ പ്രസ്താവനയോട് പ്രതികരിക്കാൻ സണ്ണി ജോസഫ് തയ്യാറായില്ല. മുഖ്യമന്ത്രി പദവിയെ കുറിച്ച് തർക്കമില്ലെന്നും പേരാവൂരിൽ വിജയം ഭദ്രമാണെന്നും സണ്ണി ജോസഫ് ന്യൂസ് മലയാളം ഇലക്ഷൻ ട്രാവലറിൽ പറഞ്ഞു.
സണ്ണി ജോസഫ് തന്നെയാണ് കഴിഞ്ഞ ദിവസം എൽഡിഎഫ് നേതാക്കളുടെ നിരന്തര സമ്മർദത്തിന് പിന്നാലെ ആപ്പിലൂടെ ലഭിച്ച പണത്തിൻ്റെ വിശദാംശങ്ങൾ പങ്കുവച്ചത്. അപ്പോഴും അണികളുടെയും എൽഡിഎഫിൻ്റെയും ഭാഗത്ത് നിന്നും പൊരുത്തക്കേടുകളുണ്ട് എന്ന തരത്തിൽ പ്രതികരണങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ, സർക്കാരും എൽഡിഎഫും ഉയർത്തുന്നത് ബാലിശമായ ആരോപണങ്ങളാണ് എന്നാണ് സണ്ണി ജോസഫ് ഇപ്പോൾ പ്രതികരിച്ചത്. വിവാദമുണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമമെന്നും സണ്ണി ജോസഫ് പറഞ്ഞു.
മാധ്യമങ്ങൾക്കെതിരെ സണ്ണി ജോസഫ് വിമർശനമുയർത്തി. സ്വർണക്കൊള്ളയും പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പുമാണ് ഈ തെരഞ്ഞെടുപ്പിലെ പ്രചാരണ വിഷയം. അതിൽ നിന്ന് വഴിമാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സണ്ണി ജോസഫ് വിമർശിച്ചു.